‘എല്ലാ യുദ്ധങ്ങളും ആദ്യം അവതരിപ്പിക്കപ്പെടുന്നത് കൊലപാതകം ആസ്വദിക്കുന്ന ഏതെങ്കിലുമൊരു ഭ്രാന്തൻ നേതാവിനെതിരായുള്ള പ്രതിരോധമായിട്ടാണ് ‘
ജോർജ് ഓർവെൽ
യുദ്ധങ്ങളുടെ ചരിത്രമെടുത്താൽ കണ്ണീരിന്റെയും രക്തത്തിന്റേയും ഒടുങ്ങാത്ത സംഘർഷങ്ങളുള്ള ഒരു സ്ഥലമേയുള്ളൂ ഭൂമുഖത്ത്. ജറുസലേം.
ജറുസലേമിലെ അശാന്തിയുടെ സിനിമ വേർഷനാണ് റിഡ്ലി സ്കോട്ട് ചെയ്ത ക്രൂസേഡർ സിനിമയായ ‘കിംഗ്ഡം ഓഫ് ഹെവൻ’.
മുസ്ലിം അധിനിവേശക്കാരൻ സലഹുദ്ദീനും ജറുസലെമിൽ അവശേഷിച്ച കുരിശുയുദ്ധക്കാരുമായുള്ള സംഘർഷവും ജറുസലേം ക്രിസ്ത്യാനികൾക്ക് അനിശ്ചിതകാലത്തേക്ക് നഷ്ടപ്പെടുന്നതുമാണ് പ്രമേയം. ജറുസലേമിനായുള്ള അവസാന യുദ്ധത്തിന് മുമ്പ് ക്രൂസേഡർ ലീഡർ ലോഡ് ബാലിൻ ഓഫ് ഇബ്ലിൻ മുസ്ലിം സൈനികത്തലവൻ സലാഹുദ്ദീനോട് സന്ധിക്കൊരുമ്പെടുകയാണ് . ‘ഇവിടെയുള്ള സകല ക്രിസ്ത്യാനികൾക്കും സ്വദേശത്തേക്ക് പോകാൻ സുരക്ഷിതമായ പാതയൊരുക്കിയാൽ നിങ്ങൾക്ക് ജറുസലേം ലഭിക്കും. അല്ലെങ്കിൽ ഞങ്ങൾക്കൊപ്പം നിങ്ങളും ഈ മരുഭൂമിയിലെ ശപിക്കപ്പെട്ട ഉപരോധത്തിൽ ഇല്ലാതാകും.’ ലോഡ് ബാലിന്റെ ഭീഷണിയിലെ യാഥാർത്ഥ്യം തിരിച്ചറിയുന്ന സലാഹുദ്ദീൻ സന്ധിക്ക് തയ്യാറാകുന്നു.
സന്ധി വിജയിച്ച ശേഷം തിരിച്ച് നടക്കുന്ന സലാഹുദ്ദിനോട് ലോഡ് ബാലിൻ ചോദിക്കുന്നുണ്ട്
ജറുസലേം നിങ്ങൾക്കെന്താണ്?
സലാഹുദ്ദീൻ ചിരിച്ച് ബാലിനോട് പറയുന്നു, ‘ചീവേശിഴ’ എന്നിട്ട് തിരിച്ച് നടന്ന് ഒരു നിമിഷം നിന്ന് വീണ്ടും തിരിഞ്ഞ് ബാലിനോട് പറയുന്നു, ഋ്ലൃ്യവേശിഴ.
ഈയൊരു തുണ്ടുഭൂമിക്ക് വേണ്ടി നൂറ്റാണ്ടുകളോളം നടന്ന മനുഷ്യ കുരുതികൾ സ്വാഭാവികമായും ആരിലും നെടുവീർപ്പുകളുണർത്തുമ്പോൾ അതിന്റെ ഏതുച്ചസ്ഥായിയിലും നിസഹായമായ മനുഷ്യാവസ്ഥയുടെ അതിജീവനത്തിന്റെ ആധികൾ മാത്രമേ നമുക്ക് കേൾക്കാനാകൂ. ആ നെടുവീർപ്പുകളിൽ നാം ഓരോരുത്തരും നിൽക്കുന്നത് നൂറ്റാണ്ടുകൾ കൊണ്ട് കാലം നമ്മിൽ ചാർത്തിയ നിരവധി സ്വത്വങ്ങൾ ഉരിഞ്ഞ് കളഞ്ഞ് മനുഷ്യനെന്ന അടിസ്ഥാന സ്വത്വത്തിലാണ്.
യുദ്ധത്തെ ഓർത്ത് നെടുവീർപ്പെടുമ്പോൾ നാമെല്ലാവരും സാധാരണ മനുഷ്യർ മാത്രമായി ചുരുങ്ങുന്നു. എന്നാൽ ഈ നെടുവീർപ്പുകളവസാനിക്കുമ്പോൾ നാം സ്വയം ഉരിഞ്ഞു കളഞ്ഞ സ്വത്വങ്ങളെല്ലാം ധൃതിയിൽ തിരിച്ചെടുത്തണിയുന്നു.അപ്പോൾ നാം മനുഷ്യന് പുറമെ ക്രിസ്ത്യനും മുസ്ലിമും ഹിന്ദുവും ആകുന്നു.
ഇന്ത്യനും പാകിസ്ഥാനിയും അമേരിക്കക്കാരനും ധനികനും ദരിദ്രനും മുതലാളിയും തൊഴിലാളിയുമാകുന്നു . പ്രകൃതിയും കാലവും സംസ്കാരവും നമ്മിൽ പച്ചകുത്തിയ നിരവധി സ്വത്വങ്ങൾ എടുത്തണിഞ്ഞ് നെടുവീർപ്പ് മറന്ന് നാം തലകൊണ്ട് ചിന്തിച്ച് തുടങ്ങുന്നു. ഇവിടത്തെ കൊലകൾ കൂട്ടകശാപ്പും അവിടത്തേത് പ്രതിരോധവുമാകുന്നു. അല്ലെങ്കിൽ നേരെ തിരിച്ച്. അപരനെ കുറ്റം പറഞ്ഞ് സ്വപക്ഷ ത്തെ ന്യായീകരിക്കുന്നു.
അന്തമില്ലാത്ത യുദ്ധത്തിൽ ആധിപൂണ്ട് നെടുവീർപ്പിടുന്ന മനുഷ്യൻ എക്കാലത്തും ചോദിച്ചത് ഒരേ ചോദ്യം തന്നെയാണ്
എന്തിനിതെല്ലാം ?
മറുപടി സലാഹുദ്ദീൻ പറഞ്ഞ നത്തിങ്ങിനും എവിരിത്തിങ്ങിനും ഇടയിലെവിടെയോ ആണ്. ആ ‘ഇതിനിടയിലെവിടെയോ’ ആകണം മനുഷ്യർ ആത്മസംതൃപ്തി കണ്ടെത്തുന്നത്.
സിജോ തൈക്കാടൻ
