സഹായം ചോദിക്കുന്നത് അത് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നവരോടാണ്. ഇത്തിരിയെങ്കിലും ഉറപ്പ് ഉളളവരോടാണ്. എന്നിട്ടും അവരുടെ സാഹചര്യം ചിലപ്പോൾ നമ്മെ സഹായിക്കാൻ കഴിയുന്നവയായിരിക്കണമെന്നില്ല, അതിന്റെ പേരിൽ അവരോട് നീരസമോ പാരുഷ്യമോ തോന്നേണ്ട കാര്യമില്ല. നാളെ ആരെങ്കിലും സഹായം ചോദിക്കുമ്പോൾ അവരെ തൃപ്തിപ്പെടുത്താൻ കഴിയാത്ത സാഹചര്യം നമ്മുടെ ജീവിതത്തിലുമുണ്ടാവാം. അതുകൊണ്ട് സഹായിക്കാൻ സാധിക്കാത്തതിന്റെ പേരിൽ അനുചിതവികാരങ്ങൾ അനുഭവപ്പെടേണ്ടതില്ല. സാമ്പത്തികംപോലെയുള്ള സഹായങ്ങളുടെ കാര്യം പ്രത്യേകിച്ചും.
എന്നാൽ നമുക്ക് ഒട്ടും അറിഞ്ഞുകൂടാത്തതും മറ്റെയാൾക്ക് കൃത്യമായി അറിയാവുന്നതാണെന്ന് നമുക്ക് ഉറപ്പുള്ളതും അവർക്ക് യാതൊരുവിധ നഷ്ടങ്ങൾ ഉണ്ടാകാൻ ഇടയില്ലാത്തതുമായ ഒരു കാര്യത്തിന്റെ പേരിൽ സഹായം ചോദിച്ചിട്ട് അത് നിഷേധിക്കപ്പെടുന്ന അവസ്ഥ വളരെ വേദനാജനകമാണ്. അതും അവരെ നാം സുഹൃത്തുക്കളായിട്ടാണ് കരുതിപ്പോരുന്നതെങ്കിൽ..
അറിവ് പങ്കുവയ്ക്കുന്നതും സാങ്കേതികകാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതുമായ കാര്യങ്ങൾ തന്നെയെടുക്കാം. അത് പറഞ്ഞുകൊടുക്കുന്നു എന്നതുകൊണ്ട് ആ അറിവ് കുറഞ്ഞുപോകുന്നില്ല. പങ്കുവയ്ക്കുന്നതുവഴിയായി മറ്റേ ആൾക്ക് ഉപകാരപ്പെടുന്നുമുണ്ട്. എന്നിട്ടും അതിന് തയ്യാറാകാതെ ഓരോ ഒഴികഴിവുകൾ നിരത്തുകയും എന്നാൽ താൻ എല്ലാവരെയും സഹായിക്കാൻ സന്നദ്ധനാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നുവെങ്കിൽ അയാളുടെ സഹായസന്നദ്ധതയെ നാം സംശയിക്കേണ്ടതുണ്ട്.
വിശുദ്ധ ബൈബിളിൽ ഇതിനോട് ബന്ധപ്പെടുത്തി ചിന്തിക്കാവുന്ന ഒരു ഭാഗമുണ്ട്. ഒരാൾ വലിയൊരു വിരുന്നു നടത്തുന്നു. അതിൽ പങ്കെടുക്കാൻ പലരെയും ക്ഷണിക്കുന്നു. പക്ഷേ ഓരോരുത്തരും ഓരോ ഒഴികഴിവുകൾ കണ്ടെത്തി ഒഴിഞ്ഞുപോകുന്നു. ഒരാൾക്ക് പറമ്പു നോക്കാൻ പോണം. വേറൊരാൾക്ക് മറ്റൊരു അസൗകര്യം. അങ്ങനെ പലപല കാരണങ്ങൾ.. വിരുന്നിൽ പങ്കെടുക്കുന്നത് സഹായമാണോ എന്ന് സംശയിച്ചേക്കാം. സംശയമെന്ത്…ഒരാളുടെ ആത്മാഭിമാനം സംരക്ഷിക്കപ്പെടുന്നത് അങ്ങനെയുമാണ്. ഏതെങ്കിലും കാരണത്തിന്റെ പേരിൽ ഒരു വിരുന്ന് നടത്തിയിട്ട് ആരുംവരുന്നില്ലെങ്കിൽ അത് അയാളുടെ ആത്മാഭിമാനത്തിന് ഏല്പിക്കുന്ന ക്ഷതം എത്രയോ വലുതാണ്.
എല്ലാ അസൗകര്യങ്ങളും പരിഹരിച്ചതിനു ശേഷം നമുക്കാരെയും സഹായിക്കാൻ കഴിയുകയില്ല. നമ്മുക്ക് ബാക്കിക്കിട്ടുന്ന സമയം കൊണ്ടാണ് ഒരാളെ സഹായി്ക്കാൻ സന്നദ്ധനാകുന്നതെങ്കിൽ അതൊരു സഹായമേയല്ല.. സഹായിക്കാൻ മനസ്സുള്ളവൻ എപ്പോഴും ഏതുകാര്യത്തിലും സഹായിക്കും. അവൻ തന്റെ അസൗകര്യങ്ങൾ പരിഗണിക്കുകയില്ല. ഒരു ഫോൺ കോൾ അറ്റന്റ് ചെയ്യുന്നതുപോലും. ഫോൺ അറ്റന്റ് ചെയ്യുന്നത് ഒരു സഹായമാണോയെന്ന് സംശയമുണ്ടോ.. തീർച്ചയായും അതുപോലുമൊരു സഹായമാണ്.
കാരണം ഒരാളെ പരിഗണിക്കുന്നതിന്റെ ഭാഗമാണ് അയാളെ വിളിക്കുന്നത്. അയാളെ ഓർമ്മിക്കുന്നതുകൊണ്ടാണ് വിളിക്കുന്നത്.. എത്ര ജോലിതിരക്കിനിടയിലും ഒരു സുഹൃത്ത് അവന്റെ വിഷമതകൾ പങ്കുവയ്ക്കാനായിട്ടാണ് വിളിക്കുന്നതെന്ന് മനസ്സിലായിക്കഴിഞ്ഞാൽ അതിനായി സമയം നീക്കിവയ്ക്കുന്നവരുണ്ട്. അതൊരു സഹായമാണ്. നാം വിചാരിക്കുന്നതിനെക്കാളും അപ്പുറമായ ആഴമുള്ള സഹായം. എന്നാൽ വേറെ ചിലരാകട്ടെ അവരുടെ എല്ലാ ജോലിയും തിരക്കുകളും അവസാനിച്ചുകഴിഞ്ഞിട്ട് ഫ്രീ ടൈമുണ്ട്., വേറെയൊന്നും ചെയ്യാനില്ല എന്നാൽ സമയം കളയാനായി ഫോൺ ചെയ്തേക്കാം എന്ന മട്ടിൽ ആരെയെങ്കിലുമൊക്കെ ഫോൺ ചെയ്യുന്നവരുണ്ട്. ട്രാഫിക്കിൽ പച്ച ലൈറ്റ് തെളിയാൻ കാത്തുകിടക്കുന്നതിനിടയിലും റെയിൽവേട്രാക്കിന് സമീപം ട്രെയിൻ കടന്നുപോകുന്നതുവരെ കാത്തുകഴിയുമ്പോഴും നീണ്ട യാത്രയ്ക്കിടയിൽ ഉറക്കം വരാതിരിക്കാനായുമൊക്കെ ഫോൺ ചെയ്യുന്നവരുണ്ട്. അതിലവരെ കുറ്റം പറയുന്നില്ല. തിരക്കിനിടയിൽ അല്പസമയം കണ്ടെത്തി തങ്ങളുടെ പ്രിയപ്പെട്ടവരെ വിളിക്കുന്നവരായിരിക്കാം അവർ. എന്നാൽ എല്ലാ ഫോൺവിളികൾക്കു പിന്നിലും അത്തരമൊരു സ്നേഹം കാണപ്പെടണമെന്നില്ല.
യഥാർത്ഥ സഹായം തന്റെ തിരക്കുകൾക്കിടയിലും തന്റെ പരിമിതികൾക്കുള്ളിലും തന്റെ അസൗകര്യങ്ങൾക്കിടയിലും മറ്റെയാൾ ആവശ്യപ്പെട്ട കാര്യം കഴിയുന്നത്ര സാധിച്ചുകൊടുക്കുന്നതാണ്. മറ്റെയാളെ ഓർമ്മി്ക്കുന്നതാണ്. ശയ്യാവലംബിയായി വീട്ടിൽ കഴിഞ്ഞുകൂടുന്ന ഒരാൾക്ക് തനിക്ക് തോന്നുമ്പോഴും തന്റെ അടിയന്തിരതിരക്കുകൾ അവസാനിച്ചുകഴിയുമ്പോഴും പരിചരണം നല്കുന്നത് സഹായമോ സന്മനസോ ആണോ.. ഒരിക്കലുമല്ല. മുൻഗണന അനുസരിച്ച് ചെയ്യുന്നതാണ് സഹായം. തന്റെ സൗകര്യം നോക്കി ചെയ്തുകൊടുക്കുന്നതല്ല.
സഹായം സ്വീകരി്ക്കുന്നതിൽ കാണിക്കുന്ന ആവേശം നാം ഒരിക്കലും മറ്റുള്ളവരെ സഹായിക്കുന്നതിൽ കാണിക്കാറുമില്ല. എല്ലാം എനിക്ക് അവകാശപ്പെട്ടതാണ് എന്നതാണ് നമ്മുടെ മട്ട്. പക്ഷേ മറ്റൊരാൾ സഹായം ചോദിക്കുമ്പോൾ അത് തട്ടിപ്പായി വിധിയെഴുതുകയും ചെയ്യും. ചായകുടിക്കാനാണെന്ന് പറഞ്ഞ് കൈനീട്ടുന്ന ഒരാൾക്കുള്ള സഹായം നാം നിഷേധിക്കുന്നത് അയാൾ മദ്യപിക്കാനുള്ള വക കണ്ടെത്തുന്നുവെന്ന് വിധിയെഴുതിക്കൊണ്ടാണ്. എന്നാൽ നാം സഹായം ചോദിക്കുന്നതാവട്ടെ ജനുവിൻ ആണെന്ന മട്ടിലും. അല്ലെങ്കിൽ ഒന്നു ചിന്തിച്ചുനോക്കൂ ആരാണ് മറ്റുള്ളവരിൽ നിന്ന് സഹായം കൈപ്പറ്റാത്തതായിട്ടുള്ളത്. ഓരോരുത്തരും പരസ്പരം സഹായിച്ചുകൊണ്ടിരിക്കുന്നു, നാം പോലും അറിയാതെ…ആരെങ്കിലും ആരെയെങ്കിലും സഹായിച്ചതായി അഭിമാനിക്കുന്നുണ്ടെങ്കിൽ ഒന്നുതിരിഞ്ഞുനോക്കുക. എന്റെ സഹായം എങ്ങനെയുള്ളതായിരുന്നു? എന്റെ സൗകര്യങ്ങൾക്കിടയിൽ ഞാൻ നിർവഹിച്ചതായിരുന്നോ അതോ എന്റെ എല്ലാ തിരക്കുകളും മാറ്റിവച്ച് ഞാൻ സഹായിച്ചതാണോ.. ഇതിൽ രണ്ടാമത്തെ സഹായമാണ് നിങ്ങൾ ചെയ്തതെങ്കിൽ തീർച്ചയായും നിങ്ങൾക്ക് അഭിമാനിക്കാനുള്ള വകയുണ്ട്.
