തൊമ്മി ഉപദേശി, കുന്നംകുളത്തുക്കാരനാണ്. പുഴയോരത്തെ ഒഴിഞ്ഞൊരു കോണിലുള്ള തന്റെ കുടിലിൽ ഇരുന്നു ഭക്തനായ അദ്ദേഹം ഒരു ഗാനം ചിട്ടപ്പെടുത്തുകയാണ്.
‘എന്തതിശയമേ ദൈവത്തിൻ സ്‌നേഹം
എത്ര മനോഹരമേ…”
പുഴയരികിൽ ഒരമ്മയും കൂടെ അവളുടെ കുഞ്ഞുങ്ങളും കാത്തുനിൽക്കുകയാണ്. ആളുകൾ ഒഴിഞ്ഞാൽ കുലംകുത്തിയൊഴുകുന്ന ആ പുഴയിൽ ചാടി ജീവിതം അവസാനിപ്പിക്കാൻ അവൾ തീരുമാനിച്ചിട്ടുണ്ട്. കാര്യമറിയില്ലെങ്കിലും അമ്മയുടെ കൂടെ മക്കളും ചേർന്നു നിന്നു. ഉപദേശിയുടെ വരികൾ പിന്നെയും പിന്നെയും കേട്ടു നിൽക്കുമ്പോൾ, ഒരുൾപ്രേരണയാൽ അവൾ ആ കുടിലിലേക്ക് അരിശപ്പെട്ടു കുതിച്ചു. ‘നിങ്ങളിതേത് ദൈവത്തെപ്പറ്റിയാണ് പാടുന്നത്. എന്റെയും കുഞ്ഞുങ്ങളുടെയും ജീവിതം ഇങ്ങനെ തുലച്ച ദൈവത്തെപ്പറ്റിയാണോ നിങ്ങൾ പറയുന്നത്’. ഒന്ന് പകച്ചുപോയ ഉപദേശി, ആ തകർന്ന സ്ത്രീയെയും അവളുടെ പറക്കമുറ്റാകുഞ്ഞുങ്ങളെയും നോക്കിക്കൊണ്ട് തന്റെ ഹാര്‌മോണിയത്തിൽ വിരലോടിച്ച് അടുത്ത വരികൾ പാടി.
”അതു ചിന്തയിലടങ്ങാ സിന്ധുസമാനമായ്
സന്തതം കാണുന്നു ഞാൻ..
…..എനിക്കാവതില്ലെയതിൻ ആഴമളന്നിടാൻ…’
കരഞ്ഞുകലങ്ങി നിൽക്കുന്ന അവളെയും കുഞ്ഞുങ്ങളെയും തനിക്കുള്ളത് പങ്കുവച്ച് ഉപദേശി പോറ്റിവളർത്തി. ആ മക്കൾ വളർന്നു വലുതായി. കുറെയേറെ കഥകളുണ്ട് അവരെ പറ്റി. അവരിൽ ഒരാൾ, പഠിച്ചു മിടുക്കനായി ജഡ്ജിയായി എന്നും, മറ്റൊരാൾ പ്രധാനമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയായെന്നുമൊക്കെ കഥകളുണ്ട്. ഒന്നുറപ്പ്, അവരെല്ലാം ദൈവസ്‌നേഹമറിഞ്ഞ ഉപദേശിയുടെ കരുണയാൽ, ജീവിതക്കടൽ നീന്തിക്കയറി.
”സമയമനുവദിച്ചുതന്ന കാലത്തിന്റെ ദയയ്ക്ക് നന്ദി!”
പലവട്ടം, തന്റെ കഥാപത്രങ്ങളെക്കൊണ്ടും അല്ലാതെയും എം.ടി. വാസുദേവൻ നായർ പറയിപ്പിച്ച, പിൽക്കാലത്ത് തിരിഞ്ഞുനോട്ടം നടത്തിയ എല്ലാ വേദികളിലും എഴുത്തുകളിലും കഥാകാരൻതന്നെ പറഞ്ഞ വാക്യമാണ് അത്. സമയമനുവദിച്ചുതന്ന കാലത്തിന്റെ ദയയ്ക്ക് നന്ദി!
ഒന്നോർത്താൽ, ഉടയോന്റെ/ കാലത്തിന്റെ ദയതന്നെയല്ലേ എല്ലാം.
ആരൊക്കെയോ ചേർന്നു വരച്ച കളങ്ങളിലെ കരുക്കൾ. എങ്ങനെ നീങ്ങണം, ഏതുവഴി പോകണം എന്നത് വരെ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളതാണ്.
തന്റെ സർഗ്ഗജീവിതത്തിന്റെ ഇടക്കാലത്തെ ദിശാഭംഗത്തിൽ ആശുപത്രികിടക്കയിൽ, മരണത്തെ കാത്തുകിടന്ന 1977 ലെ മെല്ലിച്ച യൗവനത്തിലാണ് അദ്ദേഹം ‘രണ്ടാമൂഴം’ എഴുതിത്തുടങ്ങുന്നത്. ‘ഇനിയൊരു തിരിച്ചുവരവില്ലെന്ന്’ സുഹൃത്തുക്കളും എം.ടി തന്നെയും തീരുമാനിച്ചുറപ്പിച്ച ആ നീണ്ടകൊല്ലങ്ങളുടെ അവസാനത്തിൽ 1983ലാണ് അദ്ദേഹം, ജീവിതത്തിന്റെ രണ്ടാമൂഴത്തിൽ, ആ കൃതി എഴുതി പൂർത്തിയാക്കുന്നത്. പിന്നെ നടന്നത് ചരിത്രമായിരുന്നു.
കലാകൗമുദിയിലായിരുന്നു രണ്ടാമൂഴം പ്രസിദ്ധീകരിച്ചത്. പിന്നീട് നോവലിന്റെ വളർച്ചയെപറ്റി സംസാരിക്കുമ്പോൾ വളരെ വ്യത്യസ്തമായൊരനുഭവം എം.ടി. പങ്കുവക്കുന്നതായി ജീവചരിത്രകാരൻ ഡോ.കെ ശ്രീകുമാർ എഴുതുന്നുണ്ട്. സംസ്ഥാന സ്‌കൂൾ കലോത്സവം, കോഴിക്കോട് നടക്കുന്ന ഒരു കാലം. കലോത്സവത്തിന്റെ ഭക്ഷണകാര്യം കൈകാര്യം ചെയ്തിരുന്ന ഒരാൾ എം.ടിയെ കാണാൻ വന്നു. പലതും പറഞ്ഞകൂട്ടത്തിൽ തന്റെ ജീവിതവും രണ്ടാമൂഴം നോവലും തമ്മിലുള്ള ബന്ധവും അയാൾ പറഞ്ഞു. ‘പല ബിസിനസ്സുകളും നടത്തി, എല്ലാം തകർന്ന് കടബാധ്യതയിൽ നിൽക്കുന്ന കാലഘട്ടം. ഇനിയൊരു ശ്രമംകൂടി നടത്താൻ വയ്യ എന്നായപ്പോൾ, ആത്മഹത്യ ചെയ്യാമെന്നയാൾ തീരുമാനിച്ചിരിക്കുന്ന സമയത്താണ്, യാദൃശ്ചയ, അയാളുടെ കയ്യിൽ കലാകൗമുദിയുടെ ഒരു ലക്കം കിട്ടുന്നത്. അതിൽ എം ടിയുടെ ‘രണ്ടാമൂഴം’ പ്രസിദ്ധീകരിച്ചിരുന്നു. വായന അയാളെ തനിക്ക് ഇതുവരെയും പരിചിതമല്ലാത്തൊരു ലോകത്തേക്ക് എത്തിച്ചുവത്രെ. അടുത്ത ലക്കം വായിക്കാൻ ഉള്ള കാത്തിരിപ്പിൽ അയാൾ ആത്മഹത്യയെന്ന തീരുമാനം നീട്ടിവച്ചു. അങ്ങനയങ്ങനെ ഓരോ ലക്കവും അയാളുടെ ആയുസ്സ് നീട്ടികൊടുത്തുക്കൊണ്ടിരുന്നു. നോവലിന്റെ ഖണ്ഡ:ശയുള്ള പ്രസിദ്ധീകരണം തീർന്നപ്പോഴേക്കും അയാൾ ജീവിതം തിരിച്ചുപിടിച്ചിരുന്നു. തന്റെ പുനർജന്മത്തിന് കാരണമായ എഴുത്തുകാരന് സ്വയം ഭക്ഷണം വിളമ്പിക്കൊടുത്തുക്കൊണ്ടാണ് അയാൾ കടം വീട്ടിയത്. ഒന്ന് നിർത്തി എം.ടി. തുടർന്നു: ”അദ്ദേഹമാണ് ഇന്ന് പാചകകലയിൽ അഗ്രഗണ്യനായ സാക്ഷാൽ പഴയിടം മോഹനൻ നമ്പൂതിരി” (എം.ടി. ജീവചരിത്രം)
അതെ, മറ്റൊരർത്ഥത്തിൽ, സമയമനുവദിച്ച കാലത്തിന് നന്ദി.
ക്ഷമയോടെ കാത്തുനിൽക്കുക, അല്പം കൂടി. എല്ലാം ശരിയാകും.
സന്തോഷ് ചുങ്കത്ത്
