കൃഷിക്കാരൻ

Share post:

യശ്ശ:ശരീരനാം കർഷകൻ നട്ടൊരു
തണലൊരുക്കുന്ന പൂമരച്ചില്ലയിൽ
കയറുടക്കി കുരുക്കു മുറുക്കുന്ന
ചെളിനിറഞ്ഞ കൃഷിക്കാരനാണിയാൾ!
തലതിരിഞ്ഞോരു കാലക്രമങ്ങളിൽ
മഴപെറുക്കി കുടഞ്ഞ നിലങ്ങളിൽ
വിളയിറക്കി തകർന്ന ശിഷ്ടങ്ങളേ…
പരിതപിക്കുന്ന പരാതിയാണിന്നയാൾ
കരുതലില്ലാത്ത കാറ്റിന്റെ കൈകളാൽ
കുലതരാതെ പിടഞ്ഞ തൈവാഴകൾ
ജലനിരപ്പിന്റെ നീണ്ട സമാധിയിൽ
വേരുനീറി തളർന്നോരു വിത്തുകൾ!
പുരനിറച്ചും കടംകൊണ്ട തുണ്ടുകൾ
പണിമടുത്തോരടുപ്പിൽ ചിലന്തികൾ
അനുഗ്രഹം തന്ന ‘ബാങ്കിന്റെ’പിൻവിളി
അനുദിനം നെഞ്ചിലാധിതൻ ശംഖൊലി!
അന്തസ്സില്ലാതകത്തേയ്ക്കു പട്ടിണി
അന്തമില്ലാതെ പുളയ്ക്കുന്ന നാളുകൾ
നൊന്തുനീറി പിരാന്തുകൾ ചൊല്ലുന്ന
നല്ലപാതിയെ തല്ലുന്ന കർഷകൻ!
ജപ്തിയെന്ന ജപം ചൂഴ്ന്നുനിൽക്കുമാ
കൊച്ചുവീടിന്റെ വരാന്തയിൽ നിന്നയാൾ
ഒച്ചയില്ലാകരച്ചിലിനൊപ്പമാ-
‘കൃത്യ’മോർത്തു തുടർന്നു നടക്കയായ്.
‘കർഷകശ്രീ’അലങ്കാര മംഗളം
നെഞ്ചിലേറ്റി മരിച്ചോരു കർഷകൻ
പണ്ടു നട്ടൊരീ പൂമരച്ചില്ലയിൽ
സങ്കടങ്ങൾ മുറുക്കികുരുക്കണം.
മണ്ണിനൊപ്പം മനസ്സും നനഞ്ഞൊരാ
നൊന്തജീവൻ കെടുത്തുന്ന മൃത്യു നീ…
ഏതു പത്തായഭൂമിയിൽ വിത്തുകൾ
കാത്തുവച്ച കൃഷിക്കാരനാണ് നീ?

സിബി അമ്പലപ്പുറം

Related articles

എല്ലാം നിന്റെ ദയ

തൊമ്മി ഉപദേശി, കുന്നംകുളത്തുക്കാരനാണ്. പുഴയോരത്തെ ഒഴിഞ്ഞൊരു കോണിലുള്ള തന്റെ കുടിലിൽ ഇരുന്നു ഭക്തനായ അദ്ദേഹം ഒരു ഗാനം ചിട്ടപ്പെടുത്തുകയാണ്.'എന്തതിശയമേ ദൈവത്തിൻ സ്‌നേഹം എത്ര മനോഹരമേ...''പുഴയരികിൽ ഒരമ്മയും...

പ്രണയമില്ലാതെയായാൽ…

''നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല, അറിഞ്ഞാൽ തന്നെ ദൂരെയുള്ള നിന്റെ വീട്ടിൽ എത്തണമെന്നില്ല.എത്തിയാൽ തന്നെ നിന്നെ ഒന്ന് തൊടാൻ കഴിയണമെന്നില്ല.ഒന്ന് തൊട്ടാൽ തന്നെ പൊട്ടിക്കരയാൻ...

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...