ഒറ്റ മരം / മനുഷ്യൻ

Share post:

ചുറ്റുവട്ടത്തെങ്ങാനും കാറ്റിൽ പെട്ട് വൻ മരങ്ങൾ 
വീണെന്നറിഞ്ഞാൽ അവിടേയ്ക്ക് ഓടിപ്പാഞ്ഞു 
ചെല്ലുന്ന ഒരാളുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ.
ചെന്നാലുടനെത്തന്നെ മണ്ണിൽ അനാഥരായി കിടക്കുന്ന കിളിക്കുഞ്ഞുങ്ങളെയും പ്രാണികളെയും 
പുഴുക്കളെയും കുറച്ചുനേരം നെഞ്ചോടു ചേർത്തു പിടിച്ച് 
ആശ്വസിപ്പിക്കും അയാൾ.

പിന്നെ പ്രാണികളേയും പുഴുക്കളേയും 
അതീവശ്രദ്ധയോടെ മറ്റേതെങ്കിലും മരത്തിന്റെ 
തടിയിലോ ചില്ലകളിലോ ചേർത്തു വയ്ക്കും.
പറക്കമുറ്റാത്ത കിളിക്കുഞ്ഞുങ്ങളെ വീട്ടിലേക്ക് കൊണ്ടുപോയി പരിചരിച്ച് വളർത്തിവലുതാക്കും.
അതിനിടയിൽ വീണുപോയ മരത്തിന്റെ തൈകളോ 
വിത്തുകളോ എങ്ങനെയെങ്കിലും തപ്പിപ്പിടിച്ച് 
മരം നിന്ന അതേ സ്ഥലത്തുതന്നെ നടും.
ഒരിക്കൽ ഒരു കുന്നുംപുറത്ത് ഒറ്റക്ക് നിന്നിരുന്ന 
ഒരു വൻ മരം കാറ്റിൽ മറഞ്ഞു വീണെന്നറിഞ്ഞ് 
അവിടേയ്ക്ക് ഓടിയെത്തി അയാൾ.

തന്റെ കൂട് തകർന്നു പോയതിന്റെ സങ്കടത്തിൽ മരത്തിൽ ചാരിയിരുന്ന ഒരു കാക്ക, ഒറ്റക്ക് നിന്ന് നിന്ന് മടുത്ത് 
ആ മരം കാറ്റിലേക്കെടുത്തു ചാടി ആത്മഹത്യ 
ചെയ്തതാണെന്ന് അയാളോട് പറഞ്ഞു.
ചുറ്റും മരങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് അയാളുടെ 
ദേഹത്ത് കുഞ്ഞുങ്ങളെപ്പോലെ പറ്റിച്ചേർന്നിരുന്ന 
പ്രാണികളും പുഴുക്കളും അതുകേട്ട് സങ്കടപ്പെട്ട് 
കരയാൻ തുടങ്ങി.

അതിനിടയിൽ ഒരു മരംകൊത്തി വന്ന് അയാളോട് പറഞ്ഞു, ഈ മരത്തിന്റെ വിത്തുകളോ തൈകളോ 
ഇനി ഈ ഭൂമിയിൽ ബാക്കിയില്ല എന്ന്.
അതും കൂടി കേട്ടതോടെ തളർന്നുപോയ അയാൾ 
കണ്ണുകളടച്ച് ഒരേ നിൽപ്പ് തന്നെ നിന്നുപോയെന്നാണ് കുന്നിറങ്ങി വന്ന കാറ്റ് നാട്ടുകാരോട് പറഞ്ഞത്.
കുറെ വർഷങ്ങൾക്കു ശേഷം ഞങ്ങളുടെ നാട്ടിലെ 
എൽ പി സ്‌കൂളിലെ കുട്ടികളെ കുന്നു കാണിക്കാൻ 
കൊണ്ടു പോയ മാഷമ്മാര് പറഞ്ഞാണറിഞ്ഞത് അയാൾ ആ കുന്നിൻ മുകളിൽ ഒരു മരമായി 
നിൽക്കുന്നുണ്ടെന്ന്.

അപ്പോൾ അയാളുടെ കൊമ്പുകളിൽ 
കിളികൾ കൂടു കൂട്ടി മുട്ടയിടുന്നു.
അയാളുടെ തടിയിൽ പ്രാണികളും പുഴുക്കളും സന്തോഷത്തോടെ ജീവിച്ചുപോരുന്നു.
അയാളിൽ വിരിഞ്ഞിറങ്ങുന്ന പൂക്കൾ കുന്നുംപുറം മുഴുവൻ സുഗന്ധം കൊണ്ട് നിറയ്ക്കുന്നു.
അയാളുടെ വേരുകൾ, മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോവാതെ മണ്ണിനെ ചേർത്തു പുണരുന്നു.
ഇത് വായിച്ച് ആ വൻ മരത്തെ കാണാൻ 
ആരെങ്കിലും പോകുന്നുണ്ടെങ്കിൽ 
ഒരു കാര്യം ചോദിക്കണേ,
ഒറ്റയ്ക്കായിപ്പോയ ഈ ഭൂമിയിലെ മനുഷ്യർക്ക് ഇങ്ങനെ മരമായി മാറാൻ ഇനിയും കഴിയുമോ എന്ന്.

സജിത്ത് കുമാർ

Related articles

എല്ലാം നിന്റെ ദയ

തൊമ്മി ഉപദേശി, കുന്നംകുളത്തുക്കാരനാണ്. പുഴയോരത്തെ ഒഴിഞ്ഞൊരു കോണിലുള്ള തന്റെ കുടിലിൽ ഇരുന്നു ഭക്തനായ അദ്ദേഹം ഒരു ഗാനം ചിട്ടപ്പെടുത്തുകയാണ്.'എന്തതിശയമേ ദൈവത്തിൻ സ്‌നേഹം എത്ര മനോഹരമേ...''പുഴയരികിൽ ഒരമ്മയും...

പ്രണയമില്ലാതെയായാൽ…

''നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല, അറിഞ്ഞാൽ തന്നെ ദൂരെയുള്ള നിന്റെ വീട്ടിൽ എത്തണമെന്നില്ല.എത്തിയാൽ തന്നെ നിന്നെ ഒന്ന് തൊടാൻ കഴിയണമെന്നില്ല.ഒന്ന് തൊട്ടാൽ തന്നെ പൊട്ടിക്കരയാൻ...

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...