മൂലമ്പിള്ളിയില്‍ നിന്ന് മരടിലേക്കുള്ള ദൂരം

Share post:

മൂലമ്പിള്ളിയില്‍ നിന്ന് മരടിലേക്ക് എത്ര ദൂരമുണ്ടാകും? ഭൂമിശാസ്ത്രപരമായ അകലെത്തെക്കാളുപരി ദരിദ്രരില്‍ നിന്ന് സമ്പന്നരിലേക്കുള്ള ദൂരമാണ് അതിനുള്ളത്. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരില്‍ നിന്ന് അവകാശവും ആനുകൂല്യങ്ങളും സ്വന്തമാക്കിയവരിലേക്കുള്ള ദൂരമാണ് അതിനുള്ളത്. അത്രയും തന്നെ അകലവും വ്യാപ്തിയും രണ്ടിനുമുണ്ട്. അത്രയും തന്നെ വിവേചനവും നീതിരാഹിത്യവും അവകാശലംഘനവും വാക്കുവ്യത്യാസവും രണ്ടും തമ്മിലുണ്ട്.

മൂലമ്പിള്ളി അറിയില്ലേ, പത്തുവര്‍ഷം മുമ്പ് വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ടതു വഴിയാണ് മുലമ്പിള്ളിനിവാസികള്‍ ചരിത്രത്തിന്റെ ഭാഗമായി മാറിയത്. 2008 ഫെബ്രുവരി ആറ് അവരെ സംബന്ധിച്ചിടത്തോളം കറുത്തതും കണ്ണീരില്‍ കുതിര്‍ന്നതുമായ ദിനമായിരുന്നു.   വല്ലാര്‍പാടം കണ്ടെയ്‌നര്‍  ടെര്‍മിനല്‍ പദ്ധതിക്കുവേണ്ടി അന്ന് 316 കുടുംബങ്ങളെയാണ് ബലാത്ക്കാരമായി കുടിയൊഴിപ്പച്ചത്. ജെസിബിയുടെ കഴുകന്‍ കൈകള്‍ വീടുകളുടെ കഴുത്തിന് പിടിച്ചുഞെരുക്കി, വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങള്‍ വലിച്ചൂകീറി. സ്ത്രീപുരുഷഭേദമന്യേ പലരും മര്‍്ദ്ദനത്തിനിരകളായി. അടുക്കളയിലെ പാതിവെന്ത ചോറും കറികളും തട്ടിത്തെറിക്കപ്പെട്ടു. അവരുടെ നിലവിളിയുടെ ചിത്രങ്ങള്‍ ഇടയ്‌ക്കെങ്കിലും ഒരോര്‍മ്മപ്പെടുത്തലായി സോഷ്യല്‍ മീഡിയായില്‍ ഇപ്പോള്‍ ഇടം പിടിക്കുന്നുണ്ട്.

എറണാകുളം ജില്ലയില്ലെ ചേരാനെല്ലൂര്‍, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പളളി സൗത്ത്, മുളവുകാട്, ഏലൂര്‍, മൂലമ്പിള്ളി, കടുങ്ങല്ലൂര്‍ എന്നീ ഏഴു സ്ഥലങ്ങളിലെ ജനങ്ങളെയാണ് അന്ന് നിര്‍ദാക്ഷിണ്യം കുടിയിറക്കിയത്. വികസനത്തിന്റെ പേരില്‍ ചതിക്കപ്പെടുകയും കുടിയിറക്കപ്പെടുകയുമായിരുന്നുവെന്ന് മനസ്സിലായപ്പോള്‍ സമരമുഖത്തേക്ക് അവര്‍ നിര്‍ബന്ധിതമായി വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു. അതിന് ശേഷം മാത്രമാണ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്.
അതനുസരിച്ച് പുതിയ വീട്,വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് വാടക, ജോലി എന്നിങ്ങനെ പലതും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. പക്ഷേ 2015 ന് ശേഷം പലര്‍ക്കും വാടകയിനത്തില്‍ ഒരുരൂപ പോലും കിട്ടാതായി. മൂലമ്പിള്ളിയുടെ വേദനയും രോദനവും ഏറെക്കുറെ പൊതുലോകം വിസ്മരിക്കപ്പെട്ടുകഴിഞ്ഞ സമയത്താണ് മരടിലെ ഫഌറ്റ് പൊളിക്കല്‍ പ്രശ്‌നം സജീവമായി മുന്നോട്ടുവന്നത്.

മരടിലെ മൂന്നൂറോളം വരുന്ന കുടുംബങ്ങളുടെ പ്രശ്‌നം കേരളത്തിന്റെ മുഴുവന്‍ പ്രശ്‌നമായി അവതരിപ്പിക്കപ്പെട്ടു. ഫഌറ്റ് പൊളിച്ചുനീക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങിക്കിട്ടിയില്ലെങ്കിലും ഉടമകള്‍ക്ക് നഷ്ടപരിഹാരം ആനുപാതികമായി ലഭിക്കാന്‍ ഉത്തരവായി.

ഇവിടെ രണ്ടു പ്രശ്‌നങ്ങളെയും അപഗ്രഥിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്ന കാര്യമുണ്ട്. രണ്ടുജീവിതങ്ങളെയും മേലെക്കിടയെന്നും താഴേക്കിടയെന്നും വേര്‍തിരിക്കുകയും പക്ഷപാതപരമായ സമീപനം കാണിക്കുകയും ചെയ്യുന്നു. സമ്പന്നനും ദരിദ്രനും രണ്ടു നീതിയോ? അധികാരകേന്ദ്രങ്ങളില്‍  മുന്നേ വന്ന ദരിദ്രനെ അവഗണിച്ച് വൈകി വന്ന സമ്പന്നന് മുഖ്യപരിഗണനയും സ്ഥാനവും നല്കിവരുന്ന പതിവൂരീതിയുടെ ആവര്‍ത്തനമാണ് ഇവിടെയും കാണുന്നത്. എല്ലായിടത്തും അതുണ്ട് താനും. ദരിദ്രരും സ്വാധീനശേഷിയില്ലാത്തവനും അവഗണിക്കപ്പെടുന്നു.

മുഖം നോക്കിയായിരിക്കരുത് നീതി നടപ്പിലാക്കേണ്ടത്.  മുഖം നോക്കിയായിരിക്കരുത് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യേണ്ടത്.  മരടിലെ ഫഌറ്റ് ഉടമകളുടെ അവകാശം ന്യായവും യുക്തവുമാണ്. ഓരോരുത്തരും അദ്ധ്വാനിച്ചുണ്ടാക്കിയ കാശിന് അതിന്റേതായ വിലയും മൂല്യവും കല്പിക്കേണ്ടതുമുണ്ട്. അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുമ്പോഴും അവര്‍ക്ക് ഭേദപ്പെട്ട നഷ്ടപരിഹാരം നല്കുമ്പോഴും മറന്നുപോകരുതാത്ത താണ് മൂലമ്പിള്ളിക്കാരുടെ കാര്യം. വാഗ്ദാനങ്ങള്‍ ഒന്നും നിറവേറ്റപ്പെടാതെ പോയ ദരിദ്രവിഭാഗത്തിന്റെ അവകാശങ്ങളുടെയും നീതിയുടെയും കാര്യം.ഭരണകൂടങ്ങളുടെ അവഗണനയ്ക്കും മറവികള്‍ക്കും ഇരകളായി  വര്‍ഷമിത്ര കഴിഞ്ഞിട്ടും ജീവിക്കുന്നവരാണ് അവര്‍.
അവര്‍ക്ക് നല്കിയ വാഗ്ദാനങ്ങളൊന്നും കാര്യമായ രീതിയില്‍ പാലിക്കപ്പെട്ടിട്ടില്ല. കുടിയൊഴിപ്പിക്കപ്പെട്ടതിന്റെ പേരില്‍ ലഭിച്ച സ്ഥലം വാസയോഗ്യമല്ലാത്ത ചതുപ്പുനിലമാണെന്നും കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ജോലി നല്കാമെന്ന വാഗ്ദാനം ഇനിയും നിറവേറിയിട്ടില്ലെന്നും മൂലമ്പിള്ളിക്കാര്‍ കാര്യകാരണ തെളിവുസഹിതം നിരത്തുമ്പോള്‍ അതിനെ നിസ്സാരവത്കരിക്കുന്നത് ശരിയല്ല.

 മരടും മൂലമ്പിള്ളിയും ഒന്നുപോലെയാണ്. രണ്ടിടത്തും മനുഷ്യരാണ്. എങ്കിലും ദയനീയത കൂടുതലുണ്ടാക്കുന്നത് മൂലന്പിള്ളി തന്നെയാണ്. അന്നന്നത്തെ  അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്നവരാണ് അവര്‍. ഈ ലോകത്ത് എല്ലാമനുഷ്യനും മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ട്. ആ അവകാശത്തെ വികസനത്തിന്‍റെപേരില്‍ തുരങ്കം വയ്ക്കരുത്

മനുഷ്യനെ പണത്തിന്റെയും പദവിയുടെയും പേരില്‍ രണ്ടുതട്ടിലാക്കുന്നതും രണ്ടുതരം നീതി കാണിക്കുന്നതും മനുഷ്യത്വത്തിനോടു തന്നെയുള്ള അവഗണനയാണ്. മരടിന് വേണ്ടി ഉയര്‍ത്തിയ നമ്മുടെ ശബ്ദം ഇനി മൂലമ്പിള്ളിക്കുവേണ്ടിയും ഉയരട്ടെ. ന്യായമായ അവകാശങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലാത്തതിന്റെ പേരില്‍ സമരമുറകളിലേക്ക് ഇറങ്ങാന്‍ പോവുകയാണെന്ന മൂലമ്പിള്ളിക്കാര്‍ അടുത്തയിടെ നല്കിയ മുന്നറിയിപ്പിന് നമ്മള്‍ പിന്തുണ നല്കണം.  മരടും മൂലന്പിള്ളിയും തമ്മിലുള്ള വ്യത്യാസം അവര്‍ തിരിച്ചറിഞ്ഞതുകൊണ്ടാണോ അതെന്നു പോലും നാം സംശയിക്കണം.

ജനിച്ച വീടും ചുവടുറപ്പിച്ചു നടന്ന മണ്ണും നഷ്ടമായി പലായനത്തിന്റെ വേദന തിന്നുന്നവരാണ് മൂലന്പിള്ളിക്കാര്‍.. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ അഭയാര്‍ത്ഥികള്‍ തന്നെ. ആ വേദന നാം കാണണം.. ആ രോദനം നാം കേള്‍ക്കണം. സോഷ്യല്‍ മീഡിയാ ഇന്നത്തേതുപോലെ വ്യാപകമാകാതിരുന്ന കാലത്ത് മൂലമ്പിള്ളിക്കു വേണ്ടി പൊരുതാന്‍ അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇന്ന് കഥ മാറി, കാലം മാറി. 

സോഷ്യല്‍ മീഡിയായിലൂടെ മൂലമ്പിള്ളിക്കുവേണ്ടി പൊരുതാനും പട നയിക്കാനും ആളുകളുണ്ടാകണം. മറന്നുകളഞ്ഞ ചില യാഥാര്‍ത്ഥ്യങ്ങളെ വര്‍ത്തമാനകാലത്തിന്റെ  തികവിലേക്ക് ചൂടോടെ നാം കൈമാറണം.

ഇനിയുള്ള കാലം മൂലമ്പിള്ളിക്കാരുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ളതാകട്ടെ.

ഒപ്പം മൂലമ്പിള്ളിക്കാര്‍ക്കൊപ്പം. മനുഷ്യത്വത്തിനൊപ്പം. നിസ്സഹായര്‍ക്കൊപ്പം.

Related articles

തെറ്റായി ഉപയോഗിക്കുന്ന മനഃശാസ്ത്ര പദങ്ങൾ

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്ന റീൽസിലും വീഡിയോകളിലും കുറിപ്പുകളിലുമെല്ലാം സാധാരണമായി ഉപയോഗിച്ചുവരുന്ന ചില വാക്കുകളാണ് 'ഗാസ്ലൈറ്റിംങ്', 'നാർസിസിസ്റ്റ്', 'ട്രോമ', 'ടോക്സിക്' തുടങ്ങിയവ. ചിലപ്പോഴെങ്കിലും അവയുടെ യഥാർത്ഥ...

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്. അതിനിടയിൽ ഇരുവരുടെയും സംസാരത്തിന്റെ ടോൺ മാറി. സ്വരം ഉയർന്നു. പെട്ടെന്ന് അയാൾ...

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു തോന്നൽ ചിലപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടാവാം. ഒരുപരിധിവരെ അതിന് നമ്മൾ തന്നെയാണ് ഉത്തരവാദികൾ. നാം...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള വിഷയത്തിന് അവൻ ട്യൂഷന് പോകുന്നുമുണ്ട്. മാസംതോറും മാതാപിതാക്കൾ കൃത്യമായി ട്യൂഷൻ ഫീസ്...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്.  ഒരു കുട്ടിയെ വളർത്തിയെടുക്കുമ്പോൾ, അവന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ അവനെ...

പ്രവാസികളുടെ വേദനകളും പ്രശ്നങ്ങളും

പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്. നായകൻ ഗൾഫുകാരനാണ്. അവധിക്ക് വരുന്ന അയാളെ സ്വീകരിക്കാനും സൽക്കരിക്കാനും ബന്ധുക്കൾക്ക് വലിയ...

ലോക്ക് ഡൗൺ വെറും ലോക്കല്ല

കോവിഡ് കാലം സാധാരണക്കാർക്കു പോലും സുപരിചിതമാക്കിയ ഒരു വാക്കാണ് ലോക്ക് ഡൗൺ. എന്നാൽ ആ വാക്കിന് വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുക എന്നതിനപ്പുറം എത്രയോ അർത്ഥതലങ്ങളുണ്ട് എന്ന്...

ഭയം തോന്നുന്നു പുതുതലമുറയോട്…

ലോക്ക് ഡൗണ്‍കാലത്ത് മലയാളക്കര നടുങ്ങിയത്  ആ കൊലപാതകവാര്‍ത്ത കേട്ടായിരുന്നു. ഒരുപക്ഷേ കൊറോണ വൈറസ് വ്യാപനത്തെക്കാള്‍  മലയാളക്കരയിലെ ഓരോ കുടുംബത്തെയും നടുക്കിക്കളഞ്ഞത് പത്തനംതിട്ടയില്‍ പതിനാറുകാരന്‍ സമപ്രായക്കാരായ...