മഴയേ മഴ…

Share post:

വികാരങ്ങളെ അതേ തീവ്രതയോടെ പ്രേക്ഷക മനസുകളിൽ എത്തിക്കുവാൻ മഴ ഒരു പ്രധാനഘടകമായി മലയാളസിനിമയിൽ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. അതേക്കുറിച്ചുപറയുമ്പോൾ പലരുടെയും മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത്  പത്മരാജൻ ചിത്രമായ തൂവാനത്തുമ്പികൾ ആയിരിക്കും.അതിൽ മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള തീവ്ര പ്രണയകഥ പറയുന്നത് മഴയെയും  ഇഴ ചേർത്താണ്. സിനിമയുടെ കേന്ദ്രഭാഗങ്ങളിലെല്ലാം മഴ പെയ്തുകൊണ്ടിരിക്കുന്നുണ്ട്.  ഷാജി എൻ കരുൺ ചിത്രമായ പിറവിയിലും മഴയെ  ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഭരണകൂട ഭീകരതയ്ക്ക് മുൻപിൽ തന്റെ മകനെ തിരിച്ചു കിട്ടുന്നതിനുവേണ്ടി യാചിക്കുന്ന വൃദ്ധനായ പിതാവ്, മകന്റെ തിരിച്ചുവരവ് കാത്തുകിടക്കുന്ന വൃദ്ധയായ മാതാവ്, ഇവർക്കിടയിൽ നിസ്സഹായയായി നിൽക്കുന്ന സഹോദരി എന്നിവരുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ദുരന്തത്തിന്റെ വ്യാപ്തി പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാനായി പെയ്യാൻ വിതുമ്പി നിൽക്കുന്ന മഴമേഘങ്ങളെയും അലസവും ശുഷ്‌കവുമായി പെയ്യുന്ന മഴയെയും ആണ് സംവിധായകൻ അവലംബമാക്കിയത്.

 രാജീവ്കുമാർ  സംവിധാനം ചെയ്ത ക്ഷണക്കത്ത് എന്ന ചിത്രത്തിൽ പ്രണയത്തിന്റെ ഊഷ്മളതയും വിരഹത്തിന്റെ വേദനയും വരച്ചു കാണിച്ചത് തെളിഞ്ഞ അന്തരീക്ഷത്തിൽ ആണെങ്കിൽ ചിത്രത്തിന്റെ അവസാന സീൻ പാർവതിയും വിവേകും ഒരു തോണിയിൽ കയറി മരണത്തിലേക്ക് തുഴഞ്ഞു പോകുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിലാണ്.  തുടർന്നുവരുന്ന സീനിൽ ശൂന്യമായ അതേ തോണി തെളിഞ്ഞ അന്തരീക്ഷത്തിലാണ് എങ്കിലും ദുരന്തത്തിന്റെ നോവ് പ്രേക്ഷകരുടെ മനസിൽ വ്യാപിക്കുന്നുണ്ട്.

സംഗീതത്തിലും ഉണ്ട് മഴയുടെ രാഗം. അത് കർണാടക സംഗീതത്തിൽ അമൃതവർഷിണിയും ഹിന്ദുസ്ഥാനിയിൽ മേഘമൽഹാറും ആണ്.  അമൃതവർഷിണി രാഗം പ്രശസ്ത കർണാടക സംഗീതജ്ഞൻ മുത്തുസ്വാമി ദീക്ഷിതർ ചിട്ടപ്പെടുത്തിയതാണ്. ഇതേ രാഗത്തിൽ തന്നെ രചിച്ച ആനന്ദാമൃതവർഷിണി എന്ന കീർത്തനം പാടി മഴപെയ്യിച്ചു എന്നും വിശ്വസിക്കപ്പെടുന്നു.  ഈ രാഗത്തിൽ കുറച്ചു മലയാളം സിനിമ ഗാനങ്ങൾ മാത്രമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. 1984 ൽ  പുറത്തിറങ്ങിയ ഇടവേളക്കു ശേഷം എന്ന ചിത്രത്തിലെ മാനം പൊന്മാനം എന്ന ഗാനവും 1987ൽ പുറത്തിറങ്ങിയ ജാലകം എന്ന ചിത്രത്തിലെ ഒരു ദളം മാത്രം എന്ന ഗാനവും 2000 ത്തിൽ പുറത്തിറങ്ങിയ മഴ എന്ന ചിത്രത്തിലെ ആഷാഢം പാടുമ്പോൾ എന്ന ഗാനവുമാണ് അവയിൽ പ്രധാനം. 2018 ൽ പുറത്തിറങ്ങിയ  ശിക്കാരി ശംഭുവിൽ ഓ ഇതാ ആരോ ഒരാൾ എനിക്കായി തൂകും തൂമഴ എന്ന് ആരംഭിക്കുന്ന ഗാനം പ്രേക്ഷക ഹൃദയങ്ങളിൽ മഴയുടെ കുളിർമ പകരുന്നതായിരുന്നു.  1991 ൽ പുറത്തിറങ്ങിയ ഉള്ളടക്കത്തിലെ പാതിരാ മഴയേതോ എന്ന് തുടങ്ങുന്ന ഗാനം വിരഹത്തിന്റെ വേദന ഓരോ പ്രേക്ഷകനും അനുഭവേദ്യമാക്കുമ്പോൾ 1995 ലെ ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന  ചിത്രത്തിലെ മഴപെയ്തു മാനം തെളിഞ്ഞ നേരം എന്നു തുടങ്ങുന്ന ഗാനം നഷ്ട ബാല്യങ്ങളിലേക്ക് നമ്മെ നയിക്കുന്നു.  2019 ൽ ഇറങ്ങിയ ഹാർട്ട് ബീറ്റ് എന്ന ആൽബത്തിൽ  കെഎസ് ചിത്ര പാടിയ നിലാമഴ എന്ന പാട്ട് ഏകാന്തതയുടെ നോവ് ഓരോ സംഗീതാസ്വാദകന്റേയും കണ്ണിനെ ഈറൻ അണിയിക്കുന്നവയായിരുന്നു. 2005ൽ  അനിൽ പനച്ചൂരാന്റെ ഒരു മഴ പെയ്തെങ്കിൽ എന്ന കവിതസമാഹാരത്തിലെ ഒരു മഴ പെയ്തെങ്കിലുമൊന്ന്   എന്ന കവിത  കാത്തിരിപ്പിന്റെ വേദനയും പ്രതീക്ഷയും  സമ്മാനിക്കുന്നവയായിരുന്നു.
ഹിന്ദുസ്ഥാനി സംഗീത ശാഖയിലെ മേഘമൽഹാറും മഴയുടെ രാഗമായി കണക്കാക്കപ്പെടുന്നു. ഈ രാഗത്തിനു മഴയെ ക്ഷണിച്ചു വരുത്താൻ കഴിവുണ്ട് എന്നാണ് വിശ്വാസം. കൂടാതെ മുഗൾ ചക്രവർത്തിയായ അക്ബറിന്റെ ദർബാറിലെ സംഗീതജ്ഞനായ മിയാൻ താൻസെൻ ചിട്ടപ്പെടുത്തിയതും ഇതിനോട് ചേർന്നു വരുന്നതും മഴയുടെ പ്രതീതി ജനിപ്പിക്കുന്നതുമായ രാഗം മിയ മൽഹർ എന്ന് അറിയപ്പെടുന്നു. ധാരാളം ഗസലുകൾ ഇതിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

മഴ മനുഷ്യജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുള്ള പ്രകൃതിയുടെ ഒരു പ്രതിഭാസമാണ്. മഴ ദുഃഖത്തിന്റെ പ്രതീകമാണ്, സന്തോഷത്തിന്റെയും പ്രണയത്തിന്റെയും പ്രതീകമാണ്, വിരഹത്തിന്റെ പ്രതീകമാണ്, നഷ്ടസ്വപ്‌നങ്ങളുടെ  പ്രതീകമാണ്, പ്രതീക്ഷയുടെ പ്രതീകമാണ.് മഴയെ നമ്മുടെ ഏതു വികാരത്തോടും ചേർക്കുമ്പോൾ അതിന്റെ ആർദ്രത വർദ്ധിക്കുന്നു. മഴയ്ക്ക് വിവിധ ഭാവങ്ങൾ ഉണ്ട്.

ജോബി യൂസിഫെൻ

Related articles

എന്റെ അച്ചെ

എന്റെ പിതാവിനെ ഞങ്ങൾ വിളിച്ചിരുന്നത് അച്ചെ എന്നാണ്. അച്ചെ വാത്സല്യനിധിയായ ഒരു പിതാവായിരുന്നു. അച്ചെയും അമ്മച്ചിയും ഒരുമിച്ചുള്ള ജീവിതം ഞങ്ങൾ കുട്ടികൾക്ക് അക്ഷരാർത്ഥത്തിൽ സ്വർഗ്ഗതുല്യമായിരുന്നു....

വായനയായും എഴുത്തായും കലയായും…

എനിക്കോർമ വയ്ക്കുമ്പോൾ എന്റെ വീട് കലാസാന്ദ്രവും പുസ്തക നിബിഡവുമായിരുന്നു. വീട്ടിലെ പുസ്തകങ്ങളിൽനിന്നു ദൂരെയായിരുന്നില്ല ഞങ്ങളുടെ ലൈബ്രറിയിലെ പുസ്തകങ്ങൾ. കോട്ടയം ജില്ലയിലെ വാഴൂർ ചാമംപതാൽ കന്നുകുഴി...

ഞങ്ങളുടെ ‘കളിയച്ഛൻ’

മഹാന്മാരുടെ ലക്ഷണമായി പറഞ്ഞുകേൾക്കുന്നത് അവരുടെ ഉള്ളം മൃദുവും പുറം കഠിനവുമായിരിക്കും എന്നാണ്. ഏതൊരു പ്രതികൂലത്തെയും നേരിടാനുള്ള കരുത്ത് അവരുടെ ഓരോ പ്രവൃത്തികൾ കൊണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കും....

”ആ കണ്ണീരിൽ എന്റെ എല്ലാ പരിഭവവും അലിഞ്ഞു”

എന്നിലെ സംഗീതജ്ഞന്റെ ജീവിതത്തെ രൂപപ്പെടുത്തിയത് അമ്മയാണ്. കാരണം സംഗീതത്തിന്റെ ആദ്യതാളവും രാഗവും അമ്മയുടെ ഹൃദയത്തോടു ചേർന്നുനിന്നാണ് ഞാൻ ഒപ്പിയെടുത്തത്. പക്ഷേ ഞാൻ എന്ന വ്യക്തിയെ...

ഓര്‍മ്മ

സുഗതകുമാരിയുടെ കവിതയിലെ ആശയമെടുത്തു പറഞ്ഞാല്‍ നടന്ന വഴികളോടും അനുഭവിച്ച തണലിനോടും കൊണ്ട വെയിലിനോടും എല്ലാം നന്ദിയുണ്ടാവണം. അല്ലെങ്കില്‍ അതിന്റെയെല്ലാം ഓര്‍മ്മകള്‍ ഉള്ളില്‍ സൂക്ഷിക്കണം.പക്ഷേ എത്രയോ...

മകന്റെ മൃതദേഹവുമായി ശ്മശാനത്തിലേക്ക്…

വർഷമെത്രയോ കഴിഞ്ഞുപോയിരിക്കുന്നു, ഇരുപതോ ഇരുപത്തിരണ്ടോ.. എന്നിട്ടും നെഞ്ചിൽ ഒരു മരണത്തിന്റെ വടുക്കൾ ഇന്നും ഉണങ്ങിയിട്ടില്ല. ജീവനറ്റ മൃതദേഹവുമായി തൈക്കാട് ശ്മശാനത്തിലേക്ക് യാത്രയായപ്പോൾ നെഞ്ചിലമർന്ന ആ...

ബേപ്പൂര്‍ സുല്‍ത്താന്‍ – മാംഗോസ്റ്റീന്‍ ചുവട്ടിലെ മാനവികത

അങ്ങ് തെക്കന്‍നാട്ടില്‍നിന്നും വൈക്കത്തുകാരന്‍ ബഷീര്‍ ഇങ്ങു മലബാറില്‍ കോഴിക്കോട് ബേപ്പൂരിലെ സുല്‍ത്താനായി സ്വയം അവരോധിതനായത് വിവാഹശേഷമാണ്. വേറിട്ടൊരു സിംഹാസനം സ്വയം തീര്‍ത്തുകൊണ്ട് നാടന്‍ശീലുകളാല്‍ കഥകള്‍...

സ്വരലയത്തിന്റെ സൗഭഗസാന്നിധ്യം – ബീഥോവന്‍

സ്വരലയം അഥവാ നാദൈക്യ(symphony)ത്തിന് ആഗോളതലത്തില്‍തന്നെ പുതുമയുള്ള ഒരു നിര്‍വ്വചനം ചമച്ചു, ബീഥോവന്‍! ലുട്വിഗ് വാന്‍ ബീഥോവന്‍ എന്ന ജെര്‍മ്മന്‍ സംഗീതകാരന്‍ കാലത്തെ അതിജീവിച്ചുകൊണ്ട് നിലകൊള്ളുന്ന...