നിത്യഹരിതനായകന്‍

Share post:

സജീ, പ്രണയം മരണത്തെക്കാള്‍ ശക്തമാണെന്നാണ് വിശുദ്ധ ഗ്രന്ഥം പോലും സാക്ഷ്യപ്പെടുത്തുന്നത്. ഭഗ്നപ്രണയത്തിന്റെ തകര്‍ന്ന മഴവില്ലുകളെ ഉള്ളില്‍ കൊണ്ടുനടന്ന് കടാപ്പുറത്തുകൂടി പാടി നടന്ന പരീക്കുട്ടിയും മദ്യലഹരിയില്‍ ജീവിതം തന്നെ തകര്‍ത്തെറിഞ്ഞ ദേവദാസുമാരും മാത്രമല്ല ഒരു വിരല്‍ത്തുമ്പുകൊണ്ടുപോലും പ്രണയിനിയെ സ്പര്‍ശിക്കാതെ ജീവിതകാലം മുഴുവന്‍ അവള്‍ക്ക് വേണ്ടി കാത്തിരുന്ന മുക്കത്തെ മൊയ്തീന്‍മാരുമുള്ള പ്രണയലോകമാണ് ഇത്. അവിടെയാണ് ഒന്നിനുപുറകെ പല പെണ്‍കുട്ടികളെയും പ്രേമിക്കുകയും പ്രേമപരാജയങ്ങളില്‍ നിന്ന് ഉയിര്‍ത്തെണീറ്റ് വീണ്ടും പ്രണയങ്ങള്‍ക്ക് പുറകെ അലയുകയും ചെയ്യുന്ന  നിന്റെ കഥ- നിത്യഹരിതനായകന്‍- കണ്ടുമുട്ടിയത്. നിത്യയെ പ്രണയിക്കുകയും ഹരിതയുടെ ഭര്‍ത്താവായി മാറുകയും ചെയ്തതുകൊണ്ടാണോ അതോ ജീവിതകാലം മുഴുവന്‍ പ്രണയത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ചതായതുകൊണ്ടാണോ നിന്റെ ഈ പ്രേമകഥയ്ക്ക് നിത്യഹരിതനായകന്‍ എന്ന് പേരുവീണത്?

നിത്യഹരിതനായകനായി മലയാളിയുടെ മനസ്സില്‍ ഇടം കണ്ടെത്തിയ നടന്‍ പ്രേംനസീറാണ്. ആ നസീറിന്റെ ഓര്‍മ്മപുതുക്കിക്കൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റിലുകള്‍ ആരംഭിക്കുന്നതും.  ഒരുപ്രണയം നല്കുന്ന മുറിവും വേദനയും വളരെ പെട്ടെന്ന് തന്നെ വിസ്മരിച്ച് മറ്റൊരാളുടെ കടക്കണ്ണില്‍ പുതിയ ആകാശം കാണാന്‍ കഴിയും വിധത്തില്‍ അത്രയ്ക്ക് നിസ്സാരമായി നമുക്ക് ആദ്യപ്രണയങ്ങളെ  കുഴിച്ചുമൂടാന്‍ കഴിയുമോ? നിത്യഹരിതനായകനായ സജിയുടെ പ്രണയത്തോട് വിയോജിക്കുന്നത് അവിടെയാണ്. പണമോ പദവിയോ നോക്കാതെ ഒരാള്‍ക്ക് വേറൊരാളോട് പ്രണയം തോന്നുന്നത് സ്വഭാവികമാണ്.  ജാതിയും മതവും അവിടെ പ്രസക്തവുമല്ല പക്ഷേ കണ്ടുമുട്ടുന്ന എല്ലാ പെണ്‍കുട്ടികളോടും ഇഷ്ടം തോന്നുന്നത് , പ്രണയം തോന്നുന്നത് അത്രമേല്‍ നിഷ്‌ക്കളങ്കമല്ലെന്ന് മാത്രമല്ല ദുരുദ്ദേശ്യപരവുമാണ്.  നിന്റെ പ്രണയപരാജയങ്ങളോര്‍ത്ത് പ്രേക്ഷകര്‍ക്ക് സഹതാപമോ സങ്കടമോ തോന്നാത്തത് ആ പ്രണയം അത്രമേല്‍ സംശുദ്ധമല്ലാത്തതുകൊണ്ടുതന്നെ. നിത്യയുടെ പ്രണയത്തിന്റെ പേരില്‍ തെറ്റിദ്ധരിക്കപ്പെടുകയോ അപഹാസ്യനാവുകയോ  ചെയ്യുന്ന സജി ചിരിയോടെയാണെങ്കിലും ചെറുതായി വേദനിപ്പിക്കുന്നുണ്ട്. മുസ്ലീം പെണ്‍കുട്ടിയെ തേടിരാത്രിയില്‍ അവളുടെ വീട്ടില്‍ സജിയെത്തുന്നത് നിഷ്‌ക്കളങ്കമായ പ്രണയത്താലാണോ?  അല്ല. ശാരീരീകമായ ആകര്‍ഷണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് അവന്‍ അന്ന് അവിടെയെത്തിയത്. പക്ഷേ നാട്ടുകാര്‍ പിടികൂടിയപ്പോള്‍ സ്വന്തം മുഖംരക്ഷിക്കാനായി അവള്‍ക്ക് അവനെ തള്ളിപ്പറയേണ്ടിവന്നു. അവന്റേത് മാത്രമല്ല അവളുടെ പ്രണയവും മണ്ണില്‍ വേരുപാകാത്തവയായിരുന്നുവെന്ന് തന്നെ ചുരുക്കം.കോയമ്പത്തൂരില്‍ നിന്ന് പ്രണയപരാജിതനായി നാട്ടില്‍ തിരിച്ചെത്തുന്ന സജി ഒട്ടും വൈകാതെ തന്നെ പെന്തക്കോസ്തുകാരിയുടെ പുറകെ കൂടുന്നത് നിഷ്‌ക്കളങ്കമായ പ്രണയത്താലാണോ? അതുമല്ല. അയര്‍ലണ്ടിലേക്ക് ജോലി തേടി പോകുന്ന അവള്‍ വഴി സാമ്പത്തികമായ സുരക്ഷിതത്വവും തന്നെ അപമാനിക്കുകയും നിന്ദിക്കുകയും ചെയ്തവര്‍ക്ക് മുമ്പില്‍ നെഞ്ചുവിരിച്ച് നടക്കാനുള്ള ആഗ്രഹവും മാത്രമായിരുന്നു അതിന് പിന്നില്‍.   പ്രണയത്തിന് വേണ്ടി സ്വന്തം മതവും വിശ്വാസവും തള്ളിപ്പറയുന്നതിലും വലിയൊരു ആത്മവഞ്ചനയില്ല.ജനിച്ചുവീണ നിമിഷം മുതല്‍ കേട്ടുവളര്‍ന്ന പ്രാര്‍ത്ഥനകളും ശീലിച്ച ആചാരങ്ങളും വെടിഞ്ഞ് മറ്റൊരു വിശ്വാസത്തിലേക്ക് കടന്നുചെല്ലുന്നത് പ്രണയമാണെന്നോ ആത്മാര്‍ത്ഥമാണെന്നോ കരുതുന്നുമില്ല.  അയര്‍ലണ്ടുകാരിയെ വിവാഹം കഴിക്കാത്തതിലേറെ സജിയെ ഡിപ്രഷന്റെ അവസ്ഥയിലേക്ക് നയിച്ചത് അവള്‍ തന്റെ ശത്രുവായിരുന്ന ജോബിയുടെ സഹോദരിയായതും ജോബി സമ്പന്നനായി മാറിയതുമായിരുന്നില്ലേ? ഈ രണ്ടുഘടകങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ മറ്റ് പല പ്രണയങ്ങളെയും പോലെ പൊടിതട്ടിക്കളഞ്ഞ് മറ്റൊരു പ്രണയത്തിന്  പിന്നാലെ വളരെ കൂളായിഅവന്‍ പോകുമായിരുന്നു. പ്രണയപരാജയം സംഭവിച്ച പുരുഷന്മാര്‍ ദേവദാസുമാരോ പരീക്കുട്ടിമാരോ ആയിജീവിക്കണമെന്നല്ല പറയുന്നത്.

മൊയ്തീന്‍മാരായി കാത്തിരിപ്പിന്റെ അവതാരങ്ങളുമാകണ്ട. പക്ഷേ അവരുടെ പ്രണയങ്ങള്‍ സംശുദ്ധമായിരിക്കണം. ആത്മാര്‍ത്ഥമായിരിക്കണം. അത് മറ്റുള്ളവരെ മുറിപ്പെടുത്തുന്നതായിരിക്കണം. പല പല പ്രണയങ്ങളില്‍ നിന്ന് പടിയിറങ്ങിപ്പോരേണ്ടിവരുമ്പോള്‍ സജിയെയോര്‍ത്ത് പ്രേക്ഷകന്‍ വേദനിക്കുന്നില്ല, ചിരിക്കുന്നത് മാത്രമേയുള്ളൂ. അവസാനത്തെയൊഴികെ. അതാവട്ടെ അവന്‍ ജീവിതം മടുത്തുപോയ അവസ്ഥയിലായതുകൊണ്ടുമാത്രവും.  സജീ, ഏതൊരാള്‍ക്കും ജീവിതത്തില്‍ ഒരാളെ മാത്രമേ ആത്മാര്‍ത്ഥമായി പ്രണയിക്കാനാവൂ. എന്നാല്‍ വിവാഹം കഴിക്കാനാവട്ടെ പ്രണയം ആവശ്യവുമില്ല.  പ്രണയിച്ചവരെ വിവാഹം കഴിക്കുന്നതോടെ പ്രണയം അവസാനിക്കുന്നുവെന്നൊക്കെയുള്ള കണ്ടുപിടിത്തങ്ങള്‍ ഓര്‍മ്മിക്കുമല്ലോ?പ്രണയം ആത്മാവിന്റെ ഭാഗവും വിവാഹം പ്രായോഗികതയുടെ ഭാഗവുമാണ്. വിവാഹം കഴിച്ചാലും പ്രണയം അന്വേഷിക്കാനുള്ള ആഗ്രഹവും അത് തേടാനുള്ള ശ്രമവും  കാല്പനികനായ ഒരു പുരുഷനെ സംബന്ധിച്ചിട്ടുണ്ടാവാം. അതുകൊണ്ട് ഹരിതയ്ക്ക് വെളിയിലും പ്രണയത്തിന്റെ പേരുപറഞ്ഞ് നീ ഇനിയും അന്വേഷണം തുടരും. അതിന്റെസൂചനയാണ് കിടപ്പറയുടെ വാതില്ക്കല്‍ മുട്ടിവിളിച്ച് അമ്മ കോയമ്പത്തൂരിലെ മുന്‍കാമുകി മല്ലികയെത്തിയിരിക്കുന്ന കാര്യം നിന്നെഅറിയിച്ചുകൊണ്ട് ചിത്രം പൂര്‍ത്തിയാകുന്നത്. അങ്ങനെ നീ വീണ്ടും പ്രണയാഭ്യര്‍ത്ഥകനും പ്രണയഭഞ്ജകനും ആകും.പുതിയ കാലത്തെ പുരുഷന്മാര്‍ക്ക് അവരുടെ പ്രണയത്തിന്‍റെ അടയാളമാകും. അങ്ങനെ നീ നിത്യഹരിത നായകനും കാമുകനും ആകും.

Related articles

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം, സാമ്പത്തിക വിജയം, ബിസിനസ് വിജയം, ജോലിവിജയം..എന്താണെങ്കിലും വേണ്ടില്ല വിജയിച്ചാൽ മതി. വിജയിക്കാത്തവൻ...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ പൊതുവെ മനോഹരം, സുന്ദരം എന്നൊക്കെ  നിർവചിക്കുമ്പോഴും അവ എല്ലാവരുടെയും കാര്യങ്ങളിലും എല്ലായ്പ്പോഴും...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ് സ്ഫടികം. ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് വിശ്വസിക്കുന്ന അപ്പൻ, ശാസ്ത്രീയമായ നേട്ടങ്ങളിൽ മനസ്സ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ വരുമ്പോൾ പെട്ടെന്നൊരു നിമിഷത്തിൽ സ്വന്തം ജീവിതം എറിഞ്ഞുടയ്ക്കാൻ വരെ തോന്നിപ്പോകും. ഇത്തരത്തിൽ...

മനുഷ്യസ്‌നേഹത്തിന്റെ മധുരം പകരുന്ന സൗദി വെള്ളക്ക

മനുഷ്യത്വത്തിന്റെ ആഘോഷമാണ് തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്ന സിനിമ. തീർപ്പാകാതെ വർഷങ്ങളോളം, ചിലപ്പോൾ ഒരു മനുഷ്യായുസ്സോളം തന്നെ നീണ്ടു പോകുന്ന കോടതിക്കേസുകളിൽ കുരുങ്ങി...

ജയ ജയ ജയ ജയഹേ ഉയർത്തുന്ന ആശങ്കകൾ

സമ്മതിച്ചു.  നല്ല പടമാണ് ജയ ജയജയ ജയ ഹേ. ഒരു മധ്യവർത്തികുടുംബത്തിലെ സാധാരണക്കാരുടെ മകളായി ജനിച്ചുവളരുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തെയും പുരുഷകേന്ദ്രീകൃതമായ സമൂഹം അവളിൽ...

ഈശോ

വിവാദങ്ങളുടെ പേരിലാണ് നാദിർഷാ- ജയസൂര്യ ടീമിന്റെ ഈശോ എന്ന സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തെ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം...

മധുര(മാകേണ്ട)മുള്ള ദാമ്പത്യങ്ങൾ

മധുരവും ചവർപ്പുമുള്ളതാണ് ദാമ്പത്യമെന്ന് അതിലൂടെ കടന്നുപോകുന്നവർക്ക് പെട്ടെന്ന് മനസ്സിലാകും. ചിരിയും സന്തോഷവും പ്രോത്സാഹനവും മനസ്സിലാക്കലും  അടുപ്പവും മാത്രമല്ല  കണ്ണീരും സങ്കടവും വെറുപ്പും തെറ്റിദ്ധാരണയും  അകൽച്ചയും...