ജീവിച്ചിരിക്കാനുള്ള കാരണങ്ങൾ

Share post:


വിഷാദം തീ പിടിപ്പിച്ച എതെങ്കിലും ഒക്കെ മനുഷ്യരോട് ഇടക്കെങ്കിലും സംസാരിക്കാൻ ഇടവരാറുണ്ട്. ‘ഞാൻ വലിയ ഒരു ഒറ്റമുറിവാണെടോ’ എന്ന് സങ്കടപെടുന്ന മനുഷ്യർ.. ആത്മഹത്യ ചെയ്യാൻ തോന്നുന്നെടോ എന്ന് പറയുന്ന മറ്റു ചില മനുഷ്യർ… ‘കാരണമൊന്നു ഇല്ലാതെ സങ്കടം വരുന്നു ജിബു’ എന്ന് പതിരായ്ക്ക് ഏറ്റവും പ്രിയപ്പെട്ടരാൾ വിളിച്ചു പറയുമ്പോയാണ് നൗഫൽ പറയുംപോലെ ‘വിഷാദം അത്രക്ക് ചെറിയ വാക്കൊന്നുമല്ല’യെന്ന തിരിച്ചറിവുണ്ടാകുന്നത്. അദ്യശ്യമായതുകൊണ്ട് മാത്രം പലപ്പോഴും നമുക്ക് തിരിച്ചറിയാൻ പറ്റാതെ പോകുന്ന വിഷാദം… ആകെ അസ്വസ്ഥത… ശരീരം കാലിയാകുന്നതു പോലെ…. വേവലാതികളെപ്പറ്റി വേവലാതിപ്പെട്ട് തനിക്ക് ചുറ്റും ഒന്നുമില്ലായ്മയുടെ ഭാരം ചുമക്കുന്ന മനുഷ്യർ. അവർ തലയ്ക്ക് തീപിടിച്ച് നടക്കുമ്പോഴും ചുറ്റുമുള്ള പ്രിയപ്പെട്ടവർക്ക് അവരുടെ ഉള്ളിലെ സംഘർഷങ്ങളെ തിരിച്ചറിയാനാകില്ല എന്നതാണ് വിഷാദത്തെ കൂടുതൽ ഭീകരമാക്കുന്നത്. ‘ഈ മനസ്സിൽ നിന്ന് പുറത്തു കടക്കാൻ ഒരു വഴിയുമില്ലേ’ എന്ന് സിൽവിയ പ്ലാത്ത് ചോദിച്ചതും ഇതെ വിഷാദം തീ പിടിപ്പിച്ചതു കൊണ്ടായിരിക്കാം. വിഷാദം തീച്ചൂള പോലെ ഉരുക്കിക്കൊണ്ടിരിക്കുന്നവർ വിളിക്കുമ്പോൾ എനിക്ക് ഇത് വരെ ഭയമായിരുന്നു. മാറ്റ് ഹെയ്ഗ്  പറയുന്നതുപോലെ ജാറിനുള്ളിൽ കുടങ്ങിയ ഈച്ചയെപ്പോലെ സ്വന്തം ഉളളിൽ കുടുങ്ങിയ മനുഷ്യർ വിളിക്കുമ്പോൾ എന്ത് പറയും… ??? നമ്മുടെ ഉത്തരങ്ങൾ… ഉപദേശങ്ങൾ.. അവരെ  തൊടാതെ പോയാൽ…!പിറ്റേന്ന് നമ്മളെ വിളിച്ചയാൾ ഒരു നീളൻ കയറിൽ ഒടുങ്ങിയെന്ന് അറിയേണ്ടി വന്നാൽ..? ജീവിതകാലം മുഴുവൻ ചുമക്കേണ്ടി വരുന്ന ആ ഭാരം… ഓർക്കുമ്പോഴേ പേടിയായിരുന്നു.  


ജീവിത വഴികളിൽ വെളിച്ചം തരുന്ന ഈ പുസ്തകം. തന്നെ തകർത്തു കളഞ്ഞ വിഷാദം എന്ന രോഗത്തെ അദ്ദേഹം അതിജീവിച്ചതിന്റെയും വീണ്ടും ജീവിക്കാൻ പഠിച്ചതിന്റെയും ഒക്കെ യാഥാർഥ്യമാണ്  മാറ്റ് ഹെയ്ഗിന്റെ ‘ജീവിച്ചിരിക്കാനുള്ള കാരണങ്ങൾ’ എന്ന പുസ്തകത്തിലൂടെ തുറന്ന് പറയുന്നത്. ജീവിതം മഹത്തായ ഒരു സാദ്ധ്യതയാണ് എന്ന് തിരിച്ചറിയുന്ന ഹെയ്ഗിന്റെ തന്നെ ജീവിതത്തിന്റെ പച്ചയായ വരച്ചിടലാണ് പ്രഭാ സക്കറിയാസ് വിവർത്തനം ചെയ്ത ഈ പുസ്തകം. ജീവന്റെയും ജീവിതത്തിന്റെയും ഹൃദ്യമായ ഒഴുക്കുകളെ അദ്ദേഹം ഇവിടെ വരച്ചിടുന്നുണ്ട്.


നാം ശ്രദ്ധിച്ചു കേട്ടാൽ ജീവിതം എപ്പോഴും നമുക്ക് മരിക്കാതിരിക്കാനുള്ള കാരണങ്ങൾ തന്നു കൊണ്ടേയിരിക്കും. പക്ഷേ അകം പൊരുളിലെ സത്തയ്ക്ക് നമ്മൾ കാത് കൊടുക്കണമെന്ന് മാത്രം. യാതൊരു പ്രതീക്ഷയും ഇല്ലാതിരിക്കുക എന്നതാണ് വിഷാദത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. മനസിൽ എന്തൊക്കെ പ്രക്ഷോഭങ്ങൾ നടന്നാലും അത് പുറമെ അറിയണമെന്നോ കാണണമെന്നേയില്ല.വിഷാദത്തെപ്പറ്റി മാറ്റ് ഹെയ്ഗ് പറയുന്നത് നെഞ്ചിൽ വാവലുകൾ കൂടു കൂട്ടിയതുപോലെയൊരു അനുഭവമെന്നാണ്. ശരിയാണ് ഇത് തന്നെയാണ് വിഷാദത്തെ ലോകത്തിലേക്കും വെച്ച് ഏറ്റവും മാരകമായ അസുഖങ്ങളിലൊന്നാക്കി മാറ്റുന്നതും. വിഷാദത്തിന്റെ തീ കെടുത്താൻ സ്‌നേഹത്തിന്റെ മഞ്ഞു തുള്ളികൾക്കു മാത്രമേ കഴിയൂ എന്ന വലിയ തിരിച്ചറിവിലേക്കാണ് ഹെയ്ഗ് ഈ പുസ്തകത്തിലൂടെ നമ്മളെ പഠിപ്പിക്കുന്നത്. ഷൗക്കത്ത് മാഷ് പറയും പോലെ ‘വേദനിക്കുന്നവരുടെ അടുത്ത് വെറുതെ കുറച്ചു നേരം ധൃതിയില്ലാതെ ഇരുന്നു കൊടുത്താൽ അതു പകരുന്ന ആശ്വാസം ചെറുതല്ല.’


ജീവിതം അതിന്റെ സാധ്യതകളെല്ലാം നീട്ടി നമ്മളെ കാത്തിരിക്കുന്നു. റൂമി പറഞ്ഞതോർക്കുന്നില്ലേ ‘മുറിവിലൂടെയാണ് നിങ്ങളുടെ ഉള്ളിൽ പ്രകാശം കടക്കുക’. അതു കൊണ്ട് ഇനി ജീവിതം വഴിമുട്ടി നിൽക്കുകയാണ് എന്ന് തോന്നുമ്പോൾ എനിക്ക് ചുറ്റും ലോകമാകെ ചിതറിത്തെറിച്ചു നിൽക്കുകയാണ് എന്ന തോന്നലുണ്ടാകുമ്പോഴും ഈ പുസ്തകം വായിക്കുക. ജീവിതത്തിൽ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ മനുഷ്യരെ മാത്രം തിരയാതെ പ്രതീക്ഷകൾ നൽകുന്ന പുസ്തകങ്ങളിലേക്ക് കടക്കാനും, പ്രകൃതിയുടെ മാറിൽ പറ്റിക്കിടക്കാനും മാറ്റ് ഹെയ്ഗ് നമ്മളെ പഠിപ്പിക്കും.

ജിബു കൊച്ചുചിറ

സമസ്യ

Related articles

പ്രണയമില്ലാതെയായാൽ…

''നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല, അറിഞ്ഞാൽ തന്നെ ദൂരെയുള്ള നിന്റെ വീട്ടിൽ എത്തണമെന്നില്ല.എത്തിയാൽ തന്നെ നിന്നെ ഒന്ന് തൊടാൻ കഴിയണമെന്നില്ല.ഒന്ന് തൊട്ടാൽ തന്നെ പൊട്ടിക്കരയാൻ...

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ 'സഞ്ചാരിയുടെ ദൈവത്തിൽ' വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം...