മുറ്റത്തു പതിഞ്ഞ കാൽപ്പാദങ്ങളുടെയും ചെരിപ്പിൽ പറ്റിപ്പിടിച്ച മണൽത്തരികളുടെയും അടിസ്ഥാനത്തിൽ കുറ്റവാളികളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്യുന്ന ഒരു കുറ്റാന്വേഷകനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകാം. ഷെർലക് ഹോംസ്. അദ്ദേഹത്തിന്റെ കുറ്റാന്വേഷണരീതിയുടെ പ്രത്യേകതയായി ഇക്കാര്യം കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഇതിൽ നിന്ന മറ്റൊരുകാര്യം കൂടി വ്യക്തമാണ്. നമ്മുടെ ചുവടുകൾ നാം സഞ്ചരിച്ച യാത്രയെ അടയാളപ്പെടുത്തുന്നവയാണ്. ചെളിനിറഞ്ഞ വഴിയിലൂടെ നടന്നുവരുമ്പോൾ നമ്മുടെ പാദുകങ്ങളിൽ ചെളി പറ്റിയിട്ടുണ്ടാവാം. ഒരു ബീച്ചിലൂടെ സഞ്ചരിച്ചുമടങ്ങിവരുമ്പോൾ പഞ്ചാരമണലും. പിന്നിട്ട ജീവിതത്തിന്റെ അടയാളങ്ങൾകൂടിയാണ് ഇവയെല്ലാം. എവിടെ സഞ്ചരിക്കുന്നു, എങ്ങനെ സഞ്ചരിക്കുന്നു എതിലേ സഞ്ചരിക്കുന്നു..ഇവയെല്ലാം പ്രധാനപ്പെട്ടവയാണ്.
എവിടെ പോയാലും ചില അടയാളങ്ങൾ പതിയാറുണ്ട് എന്നത് വാസ്തവമാണ്. ആ അടയാളങ്ങൾ എങ്ങനെയുളളവയാണ് എന്നതാണ് നമ്മുടെ യാത്രകളെ സ്വാർത്ഥകമാക്കുന്നത്. ജീവിതസായാഹ്നങ്ങളിലെത്തിയ ചിലരൊക്കെ ഒട്ടധികം ആത്മഭാരത്തോടെ പിറുപിറുക്കുകയും സങ്കടപ്പെടുകയും ചെയ്യുന്നത് കാണാനിടയായിട്ടുണ്ട്, വേണ്ടിയിരുന്നില്ല, ശരിയായിരുന്നില്ല എന്നൊക്കെയാണ് അവരുടെ സങ്കടങ്ങൾ. എവിടെയോ അവരുടെ ചുവടുകൾ പിഴച്ചുപോയിട്ടുണ്ട് എന്നാണ് അതിനർത്ഥം. എവിടെയോ അവർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നും. നാം മറയ്ക്കാൻ ശ്രമിച്ചാലും മറക്കാൻ ശ്രമിച്ചാലും കാലം ചില അടയാളങ്ങൾ അവശേഷിപ്പിക്കും. ആ അടയാളങ്ങളാണ് വഴികളുടെ പേരിൽ പില്ക്കാലത്ത് നാം വിധിക്കപ്പെടുന്നതിനുള്ള കാരണമായിത്തീരുന്നതും. കുറ്റബോധത്തിന്റെയും ആത്മനിന്ദയുടെയും ചുവടുകൾ പതിപ്പിക്കാത്തവയാകട്ടെ നമ്മുടെ ഓരോ ചുവടുകളും. അങ്ങനെയെങ്കിൽ പിന്നിട്ട വഴികളെക്കുറിച്ചോർത്ത് നാം ഒരിക്കലും ആത്മഭാരം ചുമക്കുകയില്ല.
