മനസുണ്ടെങ്കിൽ…

Share post:

ജീവിതത്തിൽ  പ്രശ്‌നങ്ങളും  പ്രതിബന്ധങ്ങളും ഇല്ലായ്മകളും കുറവുകളുമുണ്ടാ കാം. പക്ഷേ അവയോടുള്ള പ്രതികരണവും മനോഭാവവുമാണ് ജീവിതത്തിൽ
വിജയം തീരുമാനിക്കുന്നത്.  ഇതാ പ്രചോദനമുണർത്തുന്ന ചില ജീവിതകഥകൾ.

പെങ്ങളൂട്ടിയുടെ വിജയകഥ

രമ്യ ഹരിദാസ്. കേരളത്തിന്റെ ചങ്കെന്നും പെങ്ങളൂട്ടിയെന്നും മാധ്യമങ്ങൾ വിശേഷണം നല്കിയ ആലത്തൂരിന്റെ എംപി. ഇന്ന്  പൊതുസമൂഹം രമ്യയെ  പരക്കെ അറിയുകയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതിന് മുമ്പ് കണ്ണീരിന്റെ കടൽ നീന്തിയും ഇല്ലായ്മയുടെ പുഴ കടന്നും വന്ന രമ്യയുടെതന്നെ വാക്കുകളിൽ പറഞ്ഞാൽ ‘ഒട്ടും കളർഫുള്ളല്ലാത്ത’ ബാല്യകാലമായിരുന്നു ഉണ്ടായിരുന്നത്. മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖങ്ങളിൽ നിന്ന് ആ ജീവിതം നമ്മുക്ക് പകർന്നുതരുന്ന ചിത്രം ഇതാണ്. ഓലമേഞ്ഞ ചെറിയ വീട്. കൂലിപ്പണിക്കാരനായ അച്ഛൻ. എൽഐസി ഏജന്റായ അമ്മ. അനിയൻ, വിശേഷാവസരങ്ങളിൽ പോലും നല്ലൊരു ഉടുപ്പ് പുതുതായി വാങ്ങിത്തരാൻ വീട്ടിലെ സാഹചര്യം അനുവദിച്ചിരുന്നില്ല. അതിന്റെ പേരിൽ കരഞ്ഞുകലങ്ങിയ ദിനങ്ങളും ഓർമ്മയിലുണ്ട്. 

ഏഴാം ക്ലാസുവരെ കുറ്റിക്കാട്ടൂരെ സ്വന്തം വീട്ടിൽ താമസിച്ചു. പക്ഷേ വീടിന്റെ അരക്ഷിതാവസ്ഥയും സുരക്ഷിതത്വമില്ലായ്മയും കണക്കിലെടുത്ത് രമ്യയെ അമ്മവീട്ടിലേക്ക് മാറ്റി. പിന്നെ മുത്തച്ഛന്റെയും അമ്മാവന്മാരുടെയും സംരക്ഷണയിലാണ് കഴിഞ്ഞുകൂടിയത്. പത്താം ക്ലാസ് ആയപ്പോഴാണ് തിരികെയെത്തിയത്. ക്ലാസിലെല്ലാം വെറും ശരാശരിക്കാരിയായിരുന്നുവെന്നാണ് രമ്യയുടെ സത്യസന്ധമായ തുറന്നുപറച്ചിൽ.  കലാപരിപാടികളോടു താല്പര്യമുള്ള മനസ്സായിരുന്നതുകൊണ്ട് ഒരു ഡാൻസുകാരിയാകണമെന്നായിരുന്നു ചെറുപ്പത്തിലേയുള്ള ആഗ്രഹം. പക്ഷേ ഡാൻസിന് വേണ്ടിയുള്ള ഡ്രസിനും ആഭരണങ്ങൾക്കും വലിയ തുക മുടക്കേണ്ടതുകൊണ്ട് ആ ആഗ്രഹം അടക്കിവച്ചു.

എങ്കിലും ഡാൻസുകാരിയായിത്തീരാനും രമ്യയുടെ ജീവിതത്തിൽ ദൈവം നിയോഗം ബാക്കിവച്ചിട്ടുണ്ടായിരുന്നു. നാട്ടിലെ പലപരിപാടികളിലും ഡാൻസ് ചെയ്ത രമ്യ പിന്നീട് ഡാൻസ് ടീച്ചറുമായി. ഇതൊക്കെയാണെങ്കിലും തന്റെ ഏറ്റവും വലിയ  അനുഗ്രഹം എന്ന് പറയുന്നത് അമ്മ നല്കിയ സ്വാതന്ത്ര്യമാണെന്നാണ് രമ്യ പറയുന്നത്. പെൺകുട്ടികളെന്നാൽ അടങ്ങിയൊതുങ്ങി കഴിയേണ്ടവളാണെന്നോ പുറത്തിറങ്ങി നടക്കരുതാത്തവളാണെന്നോ അമ്മ പറഞ്ഞില്ല. അമ്മ നല്കിയ സ്വാതന്ത്ര്യം. അതിനെ ദുരുപയോഗിക്കാതെ ജീവിതത്തിൽ പ്രാവർത്തികമാക്കി. രമ്യ ഹരിദാസിന്റെ ജീവിതത്തിലെ വിജയങ്ങളിൽ ഇതും പ്രധാനപ്പെട്ടതാണ്.

Related articles

ഒറ്റയ്ക്കും മുന്നോട്ടു പോകാം…

തനിച്ചു നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? തനിച്ചായി പോയിട്ടുണ്ടോ എപ്പോഴെങ്കിലും?  ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസു ചെയ്യുന്നതുപോലെയാണ് കാര്യങ്ങൾ. സമീപത്തുനില്ക്കുന്നവരുടെ ദേഹത്ത് ചാരിയും തോളത്ത് കൈയിട്ടും ഗ്രൂപ്പ്...

പച്ചമരത്തണലുകൾ

ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ. പച്ച ഒന്നിനെയും തകർക്കുന്നില്ല ഒന്നിനെയും തളർത്തുന്നുമില്ല. മറിച്ച് പച്ച സ്വയം തളിർത്തുകൊണ്ടേയിരിക്കുന്നു....

സദാക്കോ സസാക്കിയും  ഒരിഗമിക് കൊക്കുകളും

1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ ഹിരോ ഷിമയിൽ അമേരിക്ക വർഷിച്ചത് അന്നായിരുന്നു. ആ ദുരന്തത്തിൽ മരണടഞ്ഞവരുടെ എണ്ണത്തെക്കാൾ...

പ്രായം നോക്കണ്ട, ഏതു പ്രായത്തിലും വളരാം…

വ്യക്തിത്വവികസനത്തിന് കൃത്യമായ പ്രായമുണ്ടോ? ഇന്ന പ്രായം മുതൽ ഇന്ന പ്രായം വരെ എന്ന്? ഒരിക്കലുമില്ല. ഏതു പ്രായത്തിലും മനസ്സ് വച്ചാൽ, തീരുമാനം നടപ്പിലാക്കിയാൽ വ്യക്തിത്വം...

അതിജീവനത്തിന്റെ സന്തോഷങ്ങൾ

49 ട്രെയിനുകൾ കയറിയിറങ്ങി, ഏഴു മണിക്കൂറുകളോളം റെയിൽവേ ട്രാക്കിൽ കിടന്ന ഒരു വ്യക്തിയെക്കുറിച്ച് അറിയുമ്പോൾ ആദ്യം മനസ്സിൽ തോന്നുന്ന വിചാരം എന്തായിരിക്കും? മരിച്ചുപോയിട്ടുണ്ടാവും. ഇല്ലെങ്കിൽ...

അഗ്‌നി വെളിച്ചം

തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ? അക്ഷരംപ്രതി അതിനെ ശരിവയ്ക്കുന്ന ജീവിതമാണ് ഉമാ പ്രേമന്റേത്. ജീവിതം നല്കുന്ന തിക്താനുഭവങ്ങളെ എത്രത്തോളം  വിമലീകരിക്കുകയും...

രാജ്യം കാക്കുന്ന വനിത

പട്ടാളത്തിലെന്താണ് പെണ്ണിന് കാര്യമെന്ന് ചോദിക്കരുത്. ഇനി പട്ടാളത്തിലും പെണ്ണിന് കാര്യമൊക്കെയുണ്ട്.രാജ്യം കാക്കുന്ന പട്ടാളക്കാരെക്കുറിച്ചേ കൂടുതലാളുകൾക്കും പരിചയമുള്ളൂ. മിലിട്ടറി നഴ്സ്, ഡോക്ടർ തുടങ്ങിയ തസ്തികകൾക്കപ്പുറത്തേക്ക് പട്ടാളത്തിന്റെ...

വെറുതെ

കൃത്യമായി പ്ലാൻ ചെയ്യുന്നത് അനുസരിച്ച്  രൂപപ്പെടുത്തിയെടുക്കാവുന്ന ഒന്നാണോ ജീവിതം? വിചാരിക്കുന്നതുപോലെയും പദ്ധതിയിടുന്നതുപോലെയും ആസൂത്രണം ചെയ്യുന്നതുപോലെയും മാത്രമാണോ ജീവിതങ്ങളിൽ സംഭവിക്കുന്നത്?  ഇല്ല എന്നാണ് ഇപ്പോഴത്തെ മറുപടി....