ഇവർ മണ്ണിനടിയിൽ മറയേണ്ടവരോ?

Share post:

പത്തുവർഷം മുമ്പാണ് ഇൗ ഗ്രാമത്തിന് മീതെ അശാന്തിയുടെ പുകപടലങ്ങൾ ആദ്യമായി ഉയർന്നത്. കാരണം അന്നാണ് ഇവിടെ ക്വാറിയുടെ പ്രവർത്തനം ആരംഭിച്ചത്. അതിനെതിരെ അവിടവിടെയായി ചെറിയ ചെറിയ ആശങ്കകളും പിറുപിറുക്കലുകളും ഉയർന്നെങ്കിലും അധികമാരും അന്ന് വേണ്ടത്ര ഗൗരവം നല്കിയിരുന്നില്ല. പക്ഷേ 2019 ഒാഗസ്റ്റിലെ പ്രളയത്തിൽ കവളപ്പാറയും പുത്തുമലയും നോവുണർത്തി, നെഞ്ചുലയ്ക്കുന്ന സത്യവാർത്തയായി കടന്നുവന്നപ്പോൾ തങ്ങൾ ചവുട്ടിനില്ക്കുന്ന ഇടത്തിലെ മണ്ണ് താണുകൊണ്ടിരിക്കുകയാണെന്ന നടുക്കുന്ന സത്യം അവർ തിരിച്ചറിഞ്ഞു.നാളെ തങ്ങളെയും ഒരു ദുരന്തം വായ് വിഴുങ്ങാൻ ഒരു കാത്തുനില്ക്കുന്നുണ്ടെന്ന തിരിച്ചറിവ്. അതിൻറെ വെളിച്ചത്തിൽ തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനായി ഇന്ന് സമരമുഖത്തേക്ക് ഇറങ്ങിയിരിക്കുകയാണ് ഇവർ. ദുരന്തം വന്നുകഴിഞ്ഞിട്ട് അതിജീവിക്കുന്നതിന് പകരം ദുരന്തത്തെ ഒഴിവാക്കിക്കൊണ്ടു ജീവിക്കുകയാണ് വേണ്ടതെന്ന് സത്യം മനസ്സിലാക്കി. അങ്ങനെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി…

ഇത് തൃശൂർ , കോടശ്ശേരി മലയുടെ താഴ്വാരത്തുള്ള മറ്റത്തൂർ കുഞ്ഞാലിപ്പാറ. ഇവിടെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ജീവിക്കാൻ വേണ്ടിയുള്ള സമരമാണ്. പത്തുവർഷത്തിലേറെയായി നടന്നുകൊണ്ടിരിക്കുന്ന ഖനനത്തിനെതിരെ ഇന്ന് ബഹുജനമുന്നേറ്റം രൂപം കൊണ്ടിരിക്കുന്നു. ജനങ്ങൾ സമരപ്പന്തലിൽ തങ്ങളുടെ ആവശ്യങ്ങളുന്നയിച്ച് തങ്ങൾ വന്നുനില്ക്കുന്ന അപകടത്തിന്റെ ഭീകരത വ്യക്തമാക്കാൻ ശ്രമിക്കുന്നു.

കുഞ്ഞാലിപ്പാറയിൽ ആരംഭിച്ച ക്വാറിയുടെയും ക്രഷറിന്റെയും തിക്തഫലങ്ങൾ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഗ്രാമവാസികൾ അനുഭവിച്ചുതുടങ്ങിയിരുന്നു. അഞ്ഞൂറു കുടുംബങ്ങൾ വരുന്ന ഗ്രാമത്തിൽ കാൻസർ രോഗികളുടെയും കിഡ്നി രോഗികളുടെയും എണ്ണം വർദ്ധിച്ചുവന്നതും ശ്വാസകോശസംബന്ധമായ അസുഖങ്ങളും പരിസ്ഥിതി കാർഷികാനുബന്ധ പ്രശ്നങ്ങൾ ഉണ്ടായതുമായിരുന്നു അതിൽ പ്രധാനപ്പെട്ടത്. അതിന് പുറമെ കല്ലു കയറ്റിപ്പോകുന്ന ലോറികൾ കാൽനടക്കാർക്കും വിദ്യാർത്ഥികൾക്കും ജീവനുഭീഷണിയായി മാറിയ സാഹചര്യവുമുണ്ടായി. പല വീടുകളുടെയും ഭിത്തികൾ പാറപൊട്ടിക്കുന്നതു മൂലം വിണ്ടുകീറി.

ഇതൊക്കെ സമരമുഖത്തേക്കിറങ്ങാനുള്ള വഴികാട്ടികളായിരുന്നുവെങ്കിലും കുഞ്ഞാലിപ്പാറക്കാർ പിന്നെയും മടിച്ചുനിന്നതേയുള്ളൂ. പക്ഷേ 2019 ഒാഗസ്റ്റിലെ പ്രളയത്തിൽ കവളപ്പാറയിലും പുത്തുമലയിലും സംഭവിച്ചത് കുഞ്ഞാലിപ്പാറക്കാരെയും ഇരുത്തിചിന്തിപ്പിച്ചു. നാളെ തങ്ങളും അതുപോലെ മണ്ണിനടയിൽ പെട്ടുപോകാമെന്ന ചിന്ത അവരെ സംഭീതരാക്കി. അനധികൃത ഖനനവും പ്രകൃതിചൂഷണവും വഴി ദുരന്തം ക്ഷണിച്ചുവരുത്തിയ കവളപ്പാറയും പുത്തുമലയും ഇവർക്ക് പാഠപുസ്തകമായി. ആ പാഠം നല്കിയ അനുഭവങ്ങളാണ് ഇന്ന് ഇൗ ഗ്രാമവാസികളെ ഇന്ന് ഇതിനെതിരെയുള്ള സമരമുഖത്ത് എത്തിച്ചിരിക്കുന്നത്. അവരൊന്നേ ആവശ്യപ്പെടുന്നുള്ളൂ. ഞങ്ങളെ ജീവിക്കാൻ അനുവദിക്കുക. ഒരു വൻദുരന്തത്തിലേക്ക് ഞങ്ങളെ വലിച്ചിടാതിരിക്കുക. പാരിസ്ഥിതികപ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും വരുത്തിവയ്ക്കുന്ന ക്വാറിയുടെ പ്രവർത്തനം എന്നേയ്ക്കുമായി നിർത്തിവയ്ക്കുക.

വൻതോതിൽ വെള്ളം മലമുകളിൽ ശേഖരിച്ചിരിക്കുന്നതുകൊണ്ട് ഒരു പ്രകൃതിക്ഷോഭം ഉണ്ടായാൽ അത് താങ്ങാൻ തങ്ങൾക്കാവില്ലെന്നാണ് ഗ്രാമവാസികൾ പറയുന്നത്. ഉരുൾപ്പൊട്ടിയാൽ അഞ്ഞൂറിലേറെ കുടുംബങ്ങൾ മണ്ണിനടിയിൽ ആകും. ആയിരക്കണക്കിന് ജീവനുകൾ നഷ്ടമാകും. തൃശൂർ മറ്റത്തൂർ പഞ്ചായത്തിലെ നാലു വാർഡുകളിലെ ജനങ്ങളെയാണ് ഇതേറ്റവും കൂടുതലായി ബാധിക്കുന്നത് അനുവദനീയമായതിലും എത്രയോ വൻതോതിൽ ഖനനം നടന്നുകഴിഞ്ഞിട്ടുണ്ട് കുഞ്ഞാലിപ്പാറയിൽ. ഉടമകൾക്ക് വൻലാഭവും ഇതിനകം നേടിക്കൊടുത്തുകഴിഞ്ഞു. എന്നിട്ടും എന്തിനാണ് ഖനനം തുടരുന്നതെന്നാണ് സാധാരണക്കാരായ നാട്ടുകാരുടെ ചോദ്യം.

പരിസ്ഥിതി ദുർബല പ്രദേശങ്ങളിലെ ഖനനം മാറാരോഗങ്ങൾക്കും പ്രകൃതിദുരന്തങ്ങൾക്കുംജീവനും കൃഷിനാശത്തിനും കാരണമാകുമെന്നിരിക്കെ കുഞ്ഞാലിപ്പാറയിലെ ഖനനം മുന്നോട്ടുപോകുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളതെന്നാണ് സമരത്തിന് അനുഭാവം അറിയിച്ച് എത്തുന്ന പരിസ്ഥിതി വാദികൾ ഉന്നയിക്കുന്ന ചോദ്യം.

കുഞ്ഞാലിപ്പാറ സ്ഥിതി ചെയ്യുന്ന മലയുടെ ഭാഗത്തു നിന്നുള്ള വെള്ളത്തിന്റെ നീർച്ചാലുകൾ കമ്പനിയുടെ പാറമണൽ കഴുകിയുള്ള മാലിന്യം നിറഞ്ഞ വെള്ളം കാരണം മലിനമായിരിക്കുകയാണ്. വൻതോതിൽ ഖനനം നടന്നിരിക്കുന്നതുകൊണ്ട് അഗാധഗർത്തങ്ങളാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. ക്രഷർ യൂണിറ്റിലെ മണൽ കഴുകാനുള്ള ജലം തടാകംപോലെ സംഭരിച്ചിരിക്കുന്നതും മലമുകളിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണും ജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നവയാണ്. മഴ തുടർച്ചയായി പെയ്താൽ, കാറ്റു വീശിയാൽ പിന്നെ ഇവരുടെ രാപകലുകളിൽ ആശങ്കയുടെ തീയെരിയുകയാണ്. ഇൗ ഫീച്ചർ തയ്യാറാക്കുമ്പോൾ ഒരു മാസം പിന്നിട്ടിരിക്കുകയാണ് കുഞ്ഞാലിപ്പാറ സമരം. രാഷ്ട്രീയപ്രവർത്തകരുടെയും സാംസ്കാരികപ്രവർത്തകരുടെയും ശ്രദ്ധ ഇൗ വിഷയത്തിലേക്ക് തിരിഞ്ഞിട്ടുമുണ്ട്.

വരുംനാളുകളിൽ കുഞ്ഞാലിപ്പാറക്കാർക്ക് അവരുടെ ഗ്രാമം അതിന്റെ തനിമയിൽ തിരികെ കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം. പാറപൊട്ടിക്കുന്ന ശബ്ദങ്ങൾ കേട്ട് ആകാശത്തിലൂടെ പറക്കാൻ പോലും പേടിച്ചുനില്ക്കുന്ന പക്ഷികൾ പറന്നുതുടങ്ങുമെന്നും പച്ചിലകൾക്ക് നിറം മങ്ങിപ്പോകുകയില്ലെന്നും ആളുകൾ കാൻസർരോഗികളും കിഡ്നി രോഗികളുമായി മരിച്ചുവീഴുകയില്ലെന്നും നമുക്ക് പ്രതീക്ഷിക്കാം. കവളപ്പാറയും പുത്തുമലയ്ക്കും പിന്നാലെ വാർത്തകളിൽ കുഞ്ഞാലിപ്പാറ ഉണ്ടാവാതിരിക്കട്ടെയെന്ന പ്രാർത്ഥനയോടെ…

Related articles

തെറ്റായി ഉപയോഗിക്കുന്ന മനഃശാസ്ത്ര പദങ്ങൾ

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്ന റീൽസിലും വീഡിയോകളിലും കുറിപ്പുകളിലുമെല്ലാം സാധാരണമായി ഉപയോഗിച്ചുവരുന്ന ചില വാക്കുകളാണ് 'ഗാസ്ലൈറ്റിംങ്', 'നാർസിസിസ്റ്റ്', 'ട്രോമ', 'ടോക്സിക്' തുടങ്ങിയവ. ചിലപ്പോഴെങ്കിലും അവയുടെ യഥാർത്ഥ...

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്. അതിനിടയിൽ ഇരുവരുടെയും സംസാരത്തിന്റെ ടോൺ മാറി. സ്വരം ഉയർന്നു. പെട്ടെന്ന് അയാൾ...

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു തോന്നൽ ചിലപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടാവാം. ഒരുപരിധിവരെ അതിന് നമ്മൾ തന്നെയാണ് ഉത്തരവാദികൾ. നാം...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള വിഷയത്തിന് അവൻ ട്യൂഷന് പോകുന്നുമുണ്ട്. മാസംതോറും മാതാപിതാക്കൾ കൃത്യമായി ട്യൂഷൻ ഫീസ്...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്.  ഒരു കുട്ടിയെ വളർത്തിയെടുക്കുമ്പോൾ, അവന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ അവനെ...

പ്രവാസികളുടെ വേദനകളും പ്രശ്നങ്ങളും

പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്. നായകൻ ഗൾഫുകാരനാണ്. അവധിക്ക് വരുന്ന അയാളെ സ്വീകരിക്കാനും സൽക്കരിക്കാനും ബന്ധുക്കൾക്ക് വലിയ...

ലോക്ക് ഡൗൺ വെറും ലോക്കല്ല

കോവിഡ് കാലം സാധാരണക്കാർക്കു പോലും സുപരിചിതമാക്കിയ ഒരു വാക്കാണ് ലോക്ക് ഡൗൺ. എന്നാൽ ആ വാക്കിന് വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുക എന്നതിനപ്പുറം എത്രയോ അർത്ഥതലങ്ങളുണ്ട് എന്ന്...

ഭയം തോന്നുന്നു പുതുതലമുറയോട്…

ലോക്ക് ഡൗണ്‍കാലത്ത് മലയാളക്കര നടുങ്ങിയത്  ആ കൊലപാതകവാര്‍ത്ത കേട്ടായിരുന്നു. ഒരുപക്ഷേ കൊറോണ വൈറസ് വ്യാപനത്തെക്കാള്‍  മലയാളക്കരയിലെ ഓരോ കുടുംബത്തെയും നടുക്കിക്കളഞ്ഞത് പത്തനംതിട്ടയില്‍ പതിനാറുകാരന്‍ സമപ്രായക്കാരായ...