ഏകാന്തത എന്നുപറയുമ്പോൾ ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥ എന്നാണ് പലരുടെയും ധാരണ. വീട്ടിൽ ഒറ്റയ്ക്കിരിക്കുന്ന അവസ്ഥയെന്നാണ് പൊതുവിചാരം. അതു ശരിയുമാണ്. എല്ലാവരിൽ നിന്ന് അകന്നും എല്ലാത്തിൽ നിന്ന് വിട്ടുമുള്ള ജീവിതം. അതുകൊണ്ടുതന്നെ ഓഫീസിൽ ഒരാൾ ഏകാന്തത അനുഭവിക്കുന്നു എന്നു പറയുമ്പോൾ പെട്ടെന്നത് ഉൾക്കൊള്ളാനോ മനസ്സിലാക്കാനോ ബുദ്ധിമുട്ടുണ്ട്. കമ്പ്യൂട്ടറുകളുടെ ശബ്ദം, ഫോൺകോളുകൾ, മീറ്റിങ്ങുകൾ.. ചർച്ചകൾ..സഹപ്രവർത്തകർ, മേലധികാരികൾ, കീഴുദ്യോഗസ്ഥർ… ഇങ്ങനെ എല്ലാമുള്ള ഒരു അന്തരീക്ഷത്തിൽ ഒരാൾ എങ്ങനെ ഏകനായിരിക്കും എന്നോ ഏകാന്തത അനുഭവിക്കും എന്നോ ചോദിച്ചാൽ അങ്ങനെയും ഏകാന്തത ഉണ്ട് എന്നാണ് ഉത്തരം.
ആൾക്കൂട്ടത്തിലും മനുഷ്യൻ ഒറ്റപ്പെടുന്നതുപോലെ ഓഫീസ് ചുറ്റുപാടുകളിലും ഒരാൾ ഏകാന്തത അനുഭവിക്കുന്നുണ്ട്. ജോലി ഉണ്ടെങ്കിലും ചുറ്റിനും ആളുകൾ ഉണ്ടെങ്കിലും മനസ്സ് ശൂന്യമാകുന്ന അവസ്ഥ. അതായത് ഔപചാരികസംസാരത്തിനും ബന്ധങ്ങൾക്കും അപ്പുറം ആത്മാർത്ഥമായ സംസാരമോ ഹൃദയപൂർവ്വമായ ബന്ധങ്ങളോ അടുപ്പമോ ഇല്ലാതെ വന്നാൽ ജോലിയുണ്ടായതുകൊണ്ടോ സഹപ്രവർത്തകർ ഉള്ളതുകൊണ്ടോ ഏകാന്തത പരിഹരിക്കപ്പെടണം എന്നില്ല. ടാർജറ്റുകളും ഡെഡ് ലൈനും കോപറ്റീഷനും ചേർന്ന് മനുഷ്യബന്ധങ്ങളെ ഇന്ന് വിച്ഛേദിച്ചുകൊണ്ടിരിക്കുകയാണ്. ഒരാളുടെ മൂല്യം അയാളുടെ ഉല്പാദനക്ഷമത കൊണ്ട് അളക്കപ്പെടുമ്പോൾ മാനുഷികതയാണ് നഷ്ടപ്പെടുന്നത്.
ഓഫീസ് സ്ഥലത്തെ ഏകാന്തത ഗൗരവകരമായ പ്രശ്നമായിട്ടാണ് ഇന്ന് കണക്കാക്കപ്പെടുന്നത്. മാനസികാരോഗ്യത്തെയും ഉൽപാദനക്ഷമതയെയും ശാരീരികാരോഗ്യത്തെയും അത് ബാധിക്കുന്നുണ്ട്. ജോലിസ്ഥലത്ത് ഏകാന്തത വർദ്ധിക്കുമ്പോൾ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടുകയും ജോലിയിലുള്ള സംതൃപ്തി ഇല്ലാതാവുകയും ചെയ്യുന്നു. വിഷാദത്തിന് സാധ്യത വർദ്ധിക്കുന്നു. ടീം വർക്കിൽ താല്പര്യം ഇല്ലാതാകുകയും ജോലിയിൽനിന്ന് പിരിഞ്ഞുപോകാനുള്ള പ്രവണത വർദ്ധിക്കുകയും ചെയ്യുന്നു. ജോലിസ്ഥലത്തെ ഏകാന്തത ഏറ്റവും അധികം ബാധിക്കുന്നത് പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരെയാണ്. അവരെ സംബന്ധിച്ചിടത്തോളം വലിയ ചില വെല്ലുവിളികളുണ്ട്. പുതിയ അന്തരീക്ഷം, പുതിയ ആളുകൾ ..എല്ലാം അപരിചിതത്വം തോന്നുന്ന അവസ്ഥ.
സ്വാഗതം ചെയ്യപ്പെടുന്നില്ലെന്ന തോന്നൽ പോലും ആത്മവിശ്വാസം തകർക്കുകയും ഏകാന്തത വർദ്ധിപ്പിക്കുകയും ചെയ്തേക്കാം. ജോലിസ്ഥലത്തെ ഏകാന്തത ഒഴിവാക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം തൊഴിലിടങ്ങളിൽ മനുഷ്യബന്ധങ്ങളെ വളർത്തുക എന്നതാണ്. ഒറ്റപ്പെട്ടുനില്ക്കാതെ തനിക്ക് ഹൃദയത്തിന് ഇണങ്ങിയ ഒരാളെ സുഹൃത്തായി കൂടെക്കൂട്ടുക.
പുതിയതായി ജോലിക്ക് വരുന്ന ഒരാളെ കംഫർട്ടാക്കി മാറ്റുക എന്നത് മാനേജരുടെ ഉത്തരവാദിത്തമാണ്. ജോലിയിൽ പ്രശംസിക്കുകയും ഈ സ്ഥാപനത്തിന് മുതൽക്കൂട്ടാണെന്ന അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യുന്നത് പുതുതായി ജോലിക്ക് കയറിയ ആളെ സന്തോഷവാനാക്കും. എല്ലാവരും ആഗ്രഹിക്കുന്നത് താൻ വിലമതിക്കപ്പെടണം, കേൾക്കപ്പെടണം, പ്രശംസിക്കപ്പെടണം എന്നുതന്നെയാണ്. ഒരു ചിരിയും അഭിനന്ദനാർഹമായ വാക്കും തുടക്കക്കാരിലെ ഏകാന്തത കുറയ്ക്കാൻ ഒരു മാനേജർക്ക് ചെയ്യാൻ കഴിയുന്ന ചെറിയ കാര്യങ്ങളാണ്.
വിഷമമുള്ള ജോലിയും മാനേജ്മെന്റിന്റെ പിന്തുണയില്ലായ്മയും ആശയവിനിമയിലെ അപര്യാപ്തയും വ്യക്തിത്വത്തിലെ ന്യൂനതകളും അംഗീകാരമില്ലായ്മയും ശക്തമായവിയോജിപ്പുകളും ജോലിക്കാർക്കിടയിലെ അനാരോഗ്യകരമായ മത്സരവും എല്ലാം തൊഴിൽസ്ഥലങ്ങളിലെ ഏകാന്തത വർദ്ധിപ്പിക്കുന്നവയാണ്.
തനിക്ക് ഏകാന്തത അനുഭവപ്പെടുന്നുണ്ടെങ്കിൽ അക്കാര്യം തുറന്നുപറയാനും തയ്യാറാകണം. പരിധിയിലേറെ വഹിക്കുന്ന ഏകാന്തതയെ കൗൺസലിംങ് പോലെയുള്ള മാർഗങ്ങളിലൂടെ പരിഹരിക്കാനാകും. ഒപ്പമുള്ള ഒരാൾ ഏകാന്തത അനുഭവിക്കുന്നുണ്ടെന്നും ഒറ്റപ്പെട്ടവനാണെന്നും തോന്നിയാൽ അയാളെ പരിഗണിക്കുക, സഹാനുഭൂതി കാണിക്കുക. അയാളെ കേൾക്കാൻ തയ്യാറാവുക.
ജീവിക്കാൻ ജോലി വേണം എന്നത് വാസ്തവമാണ്. പക്ഷേ ചെയ്യുന്ന ജോലിയിൽ സന്തോഷം അനുഭവിക്കാൻ കഴിയുന്നില്ലെങ്കിൽ ആ ജോലി നമ്മെ മാനസികമായ സമ്മർദ്ദങ്ങൾക്ക് അടിമകളാക്കും.
