തുറന്നിടുക

Share post:

മഴ പെയ്തുകൊണ്ടിരുന്നപ്പോൾ മുറിയുടെ ജനാലകൾ അടച്ചുപൂട്ടിയിരുന്നു. മഴ തുടർന്നുകൊണ്ടേയിരുന്നപ്പോൾ ജനാലകൾ എല്ലാം അങ്ങനെ തന്നെ കിടക്കുകയായിരുന്നു. വാതിലുകളും ജനാലകളും അടച്ച് വിശുദ്ധ ഗ്രന്ഥത്തിലെ നോഹയുടെ പെട്ടകത്തിലെന്നപോലെ കഴിഞ്ഞനാളുകൾ. അങ്ങനെയിരിക്കെ വീട്ടിലെത്തിയ ഒരു സുഹൃത്ത് പറഞ്ഞു  ‘എന്തോ ഒരു മണമുണ്ടല്ലോ.. ഈർപ്പത്തിന്റേതുപോലെ..’ അത് ശരിയായിരിക്കണം. വഹിക്കുന്നവനൊരിക്കലും ദുർഗന്ധം അറിയുന്നില്ല, സഹിക്കുന്നവനാണ് അതറിയുന്നത്. സ്ഥിരപരിചയംമൂലം ചില ദുർഗന്ധങ്ങളും അസ്വസ്ഥകരമായ ഗന്ധങ്ങളും തികച്ചും സ്വഭാവികമായി നമുക്കനുഭവപ്പെടുന്നു. എന്നാൽ പുതുതായി കടന്നുവരുന്ന ഒരാൾ അവയെല്ലാം പെട്ടെന്ന് തിരിച്ചറിയുന്നു.  പിന്നെ മഴ നിലച്ചു, ജനാലകൾ തുറന്നിട്ടു. കെട്ടിക്കിടന്ന ദുഷിച്ച വായു പുറത്തേക്ക്… സൂര്യകിരണങ്ങൾ അകത്തേക്ക്. അടച്ചിട്ടിരുന്ന ജനാലകൾ തുറന്നിടാൻ ചെന്നപ്പോൾ മറ്റൊരു കാര്യവും കണ്ടെത്തി. ജനാലകൾ തുറക്കാതിരുന്നതുകൊണ്ട് അവയിലെല്ലാം മാറാലകൾ… പൊടി… സാക്ഷകൾക്ക് പതിവില്ലാത്ത ഞെരുക്കം.

കെട്ടിക്കിടക്കുന്നതെല്ലാം ദുഷിച്ചതാണ്.  കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ മുട്ടയിടുന്നത്. സാംക്രമികരോഗങ്ങൾ പരക്കുന്നത്. 

പുറത്തുളള കാര്യം മാത്രമല്ല അകത്തുളള കാര്യവും അങ്ങനെതന്നെയാണ്. കെട്ടിക്കിടക്കുന്ന വായു ദുഷിച്ചവായുവാണ്. ദുർഗന്ധപൂരിതമാണ്.  സമയാസമയങ്ങളിൽ വാഹനങ്ങൾ സർവീസ് ചെയ്യണമെന്ന് പറയാറില്ലേ? എന്തിനാണ് അത്… കേടുപാടുകൾ കണ്ടെത്താൻ… പാതിവഴിയിൽ ഓട്ടം നിലയ്ക്കാതിരിക്കാൻ… ഹെൽത്ത് ചെക്കപ്പുകൾക്കും ഇപ്പോൾ പ്രാധാന്യമുണ്ട്. പല ഗുരുതരരോഗങ്ങളും കണ്ടെത്തുന്നതും പരിഹരിക്കപ്പെടുന്നതും  ചെക്കപ്പുകളുടെ ഭാഗമായിട്ടാണ്.

പക്ഷേ മനസ്സിന് സർവീസ് വേണമെന്ന് അധികമാരും പറഞ്ഞുകേട്ടിട്ടില്ല. അത് ഇടയ്‌ക്കൊക്കെ ചെക്കപ്പ് നടത്തണമെന്നും. മനസ്സിനും സർവീസിങും ചെക്കപ്പും ആവശ്യമാണ്.  അതാണ് തുറന്നിടൽ. മനസ്സിന്റെ ജാലകങ്ങൾ ഇടയ്‌ക്കൊക്കെ ഒന്ന് തുറന്നിടണം. ആരോടെങ്കിലുമല്ല വിശ്വസ്തനായ ഒരാളോടെങ്കിലും മനസ്സിന്റെ ഭാരങ്ങൾ തുറന്നുപറയണം. ഒന്നും കെട്ടികിടക്കാൻ അനുവദിക്കരുത്. തുറന്നിടാതിരുന്നാൽ മാറാല പിടിക്കും. തുരമ്പുപിടിക്കും. ദുർഗന്ധമുണ്ടാകും. നമുക്ക് വഹിക്കാവുന്നതിനും സഹിക്കാവുന്നതിനും പരിധിയുണ്ട്.

 ഓർക്കുന്നില്ലേ മുൻവർഷങ്ങളിൽ കേരളത്തിലെ ഭൂരിപക്ഷ ഡാമുകളും തുറന്നുവിട്ട് ഡാമുകളെ മാത്രമല്ല, കേരളജനതയെയും രക്ഷിച്ചത്. ആകാവുന്നതിൽകൂടുതൽ താങ്ങാൻ ആർക്കും കഴിയില്ല. അതുപുറത്തുകളയേണ്ടത് ആവശ്യമാണ്. അവരവരെ തന്നെ അപകടത്തിലാക്കാതിരിക്കാൻ.. മറ്റുളളവർക്കുതന്നെയും ദ്രോഹം ചെയ്യാതിരിക്കാൻ മനസ്സിനെ ശാന്തമാക്കാൻ, മനസ്സിന്റെ ആരോഗ്യം തിരിച്ചുപിടിക്കാൻ അതൊരു മാർഗ്ഗമാണ്. ചെളിപറ്റിയ കാലുകൾ പുഴയിലിറങ്ങി കഴുകിക്കളയുന്നതുപോലെ അതു നമ്മെ കുറെക്കൂടി ശുദ്ധരാക്കും. സ്‌നാനപ്പെടുത്തും. അതുകൊണ്ട് ജീവിതം ശാന്തമാക്കാൻ മനസ് തുറക്കുക.

Related articles

വിജയം

മറ്റൊരാളുടെ തോൽവിയിലാണ് നമ്മുടെ വിജയമെന്നതാണ് പരമ്പരാഗതമായി നാം പഠിച്ചുവച്ചിരിക്കുന്ന സൂത്രവാക്യം. എനിക്ക് വിജയിക്കണമെങ്കിൽ നീ തോറ്റിരിക്കണം. എനിക്ക് മുമ്പിലെത്തണമെങ്കിൽ  നിന്നെ പിന്നിലാക്കിയേ തീരൂ.  അതുകൊണ്ടാണ്...

സഹായം

സഹായം കൈപ്പറ്റാത്തവരായി ആരെങ്കിലുമുണ്ടാവുമോ? ആരോടെങ്കിലും ജീവിതത്തിലെ ഏതെങ്കിലും നിമിഷങ്ങളിൽ സഹായം ചോദിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ? മനുഷ്യൻ സാമൂഹികജീവിയായതുകൊണ്ടാണ് സഹായം ചോദിക്കേണ്ടിവരുന്നത്.  അരോഗദൃഢഗാത്രനായ ഒരാൾ പോലും തനിക്കാകാവുന്നതിന്റെ അങ്ങേയറ്റം...

കംഫർട്ട് സോൺ

അടുത്തയിടെ എവിടെയോ  കംഫർട്ട് സോൺ എന്ന വാക്കിന് ഒരു നിർവചനം വായിച്ചു. തരിശുഭൂമി എന്നാണ് അതിന് നല്കിയിരിക്കുന്ന അർത്ഥം. വേസ്റ്റ്ലാന്റ്.. തരിശുഭൂമി. വളർച്ചയില്ലാത്ത സ്ഥലം....

വഞ്ചന

ഒട്ടും പോസിറ്റീവായ വാക്കല്ല വഞ്ചന. പക്ഷേ നിത്യജീവിതത്തിൽ ഈ വാക്കിനെ മാറ്റിനിർത്താനുമാവില്ല. കാരണം ആ വാക്കുമായി നമ്മൾ അത്രയധികം  ബന്ധപ്പെട്ടിരിക്കുന്നു. അതുപോട്ടെ, ജീവിതത്തിൽ നിങ്ങൾ...

ജീവിതം

ജനനം മുതൽ മരണം വരെയുള്ള ഒരു കാലഘട്ടത്തിന് പറയുന്ന പേരാണ് ജീവിതം. ഈ കാലഘട്ടത്തിലെ വിവിധ അവസ്ഥകളിലൂടെ കടന്നുപോകുന്നതിനെയാണ് അനുഭവങ്ങൾ എന്നു പറയുന്നത്. അനുഭവങ്ങളുടെ...

ആവർത്തനം

വസ്തുനിഷ്ഠമായി വിലയിരുത്തുകയാണെങ്കിൽ ജീവിതത്തിൽ പലതും ആവർത്തനമാണെന്ന് പറയേണ്ടിവരും. ഇന്നലെത്തെ ദിവസത്തിന്റെ ആവർത്തനമാണ് ഇന്ന്. ഇന്നത്തെ ദിവസത്തിന്റെ ആവർത്തനമാണ് നാളെ. എന്നും നമ്മൾ ചിലരെ തന്നെ...

നന്മ

ഒരു സംഭവം പങ്കുവയ്ക്കട്ടെ. തന്റെ ഒരു സുഹൃത്ത് കടന്നുപോകുന്ന അത്യന്തം നിസഹായാവസ്ഥയിൽ  ചികിത്സയ്ക്കാവശ്യമായ സാമ്പത്തികസഹായം അഭ്യർഥിച്ചുകൊണ്ടാണ് അയാൾ ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയത്. ആ കുറിപ്പ്...

അപമാനം

ഒരു നടൻ അപമാനിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയായിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന കോലാഹലങ്ങൾ കണ്ടപ്പോൾ ഓർമ്മയിലേക്ക് വന്നത് പത്തുനാല്പത് വർഷത്തിന് മുമ്പുള്ള ഒരു...