മറന്ന് മറന്ന്…

Share post:



“Man is a bundle of Memories’ –  ഒരു കൂട്ടം ഓർമ്മകളുടെ ആകെത്തുകയാണ് മനുഷ്യൻ
ജ്ഞാനഭാരം : ഇ സന്തോഷ് കുമാർ.

ഗൃഹാതുരത്വത്തിന്റെ ഓട്ടോഗ്രാഫ് പേജുകളിൽ 90കളുടെ അവസാനം വരെ യൗവനം  നൊമ്പരപ്പെട്ടു. ‘ഓർക്കുക വല്ലപ്പോഴും’. വർഷങ്ങൾക്കിപ്പുറം ഓർമ്മകളും പഴയ കടലാസ്സുകളും തെരഞ്ഞുക്കൊണ്ടിരിക്കുമ്പോൾ കണ്ടുകിട്ടിയ ഓട്ടോഗ്രാഫിന്റെ നിറം മങ്ങിയ പേജുകളിൽ അതെഴുതിയതാരാണെന്ന് പക്ഷെ മറന്നുപോയി.
നീയെന്നെ മറക്കുമോ?

മൊബൈലുകൾ നമ്മുടെ ജീവിതത്തെ തട്ടിയെടുക്കുന്ന കാലം വരെ  എല്ലാ കലാശാലകളുടെയും, നാട്ടുവഴികളുടെയും മാഞ്ചോടുകളിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെട്ടതും ഇത് തന്നെയാകും, നീയെന്നെ മറക്കുമോ? നിന്റെ ഓർമ്മകളിൽ ഞാനില്ലായെങ്കിൽ പിന്നെ എനിക്ക് ജീവിതം എവിടെയെന്ന് ആകുലപ്പെട്ടാണ് ആ മനുഷ്യരെല്ലാം നെടുവീർ പ്പെട്ടത്. എന്റെ അസ്തിത്വം നിന്റെ ഓർമ്മകളുടെ ആയുസ്സിൽ ഒടുങ്ങുമെന്ന ഭീതി അവനെ കവിയാക്കി, വിപ്ലവകാരിയാക്കി, ചിന്തകനാക്കി പലപ്പോഴും ഒന്നുമല്ലാതെയുമാക്കി. 

‘എന്നെ നിങ്ങൾ മറന്നുപോകുമോ’ എന്ന ഭയം പോലെ തന്നെ ഭീതികരമാണല്ലോ, ‘ഞാനെല്ലാം മറന്നുപോകുമോ’ എന്നതും. സ്മൃതിയിൽ നിന്നും ഒരക്ഷരം കുറഞ്ഞാൽ അത് മൃതിയാണല്ലോ. സ്മൃതിഭ്രംശം വന്നുകഴിഞ്ഞാൽ പിന്നെ ജീവിക്കുന്നതും മരിക്കുന്നതും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്. മനുഷ്യൻ ജീവിക്കുന്നത് മണ്ണിലല്ല, ഓർമകളിലാണ് എന്നാശ്വസിപ്പിച്ച ചങ്ങാതിക്ക് സ്തുതിയായിരിക്കട്ടെ. ഓർമ്മകൾ നഷ്ടപ്പെട്ട്, ‘ഞാൻ ആരെന്നും നീയാരെന്നും’ ഖേദപ്പെടുന്ന കാലത്തിലേക്ക് കാൽ നീട്ടിയിരിക്കേണ്ടിവരുന്ന  കാലം ഇനിയും അധിക ദൂരത്തൊന്നുമല്ല.  

വികെഎന്നിന്റെ രാജാവ് സ്വയം നഷ്ടപ്പെട്ട്, കാണാൻ വന്നവരോടും തന്നെ തേടിവന്ന  എല്ലാ വർ ത്തമാനങ്ങളോടും ചിരിച്ചുക്കൊണ്ട് ഒരേയൊരു  വാക്യം മാത്രം ഉരുവിട്ടുക്കൊണ്ടിരുന്നു: ‘നന്നായി… ആരാ?’ അങ്ങനെ തന്നെ ചോദിച്ചിരിക്കെ, ടിയാൻ ദിവംഗതനായി- നാണ്വാരുടെ ഭാഷയിൽ പറഞ്ഞാൽ ‘കെളവൻ ബക്കറ്റ് ചവിട്ടിമറിച്ചു’  He kicked the Bucket!

‘എന്റെ കുഞ്ഞിനെ ഞാൻ മറന്നുപോകുമോ’ എന്ന് മാത്രം അവസാനകാലങ്ങളിൽ മരണകിടക്കയിൽ വ്യാകുലപെട്ടുക്കൊണ്ടിരുന്ന സുഹൃത്തിന്റെ അച്ഛനെ ഓർക്കുന്നു. ഏറെ വർഷങ്ങൾക്കും മുമ്പ്, അന്ന് എട്ടുവയസ് പ്രായമുള്ള മകനെയുംകൂട്ടി ആശുപത്രിയിൽ പോയി മടങ്ങിവരുന്ന വഴിയിൽ, മരണം ‘വെട്ടുകല്ല് കൊണ്ടുവരുന്ന കൈ വണ്ടിയുടെ’ രൂപത്തിൽ അയാളിൽ നിന്നും  ഇളയമകനെ തട്ടിയെടുത്തു. ആ അപകടത്തിന്റെ പരുക്കും പേറി ജീവിച്ചിരുന്ന കാലമത്രയും അയാൾ ആ കുഞ്ഞിനെ ഓർത്തുക്കൊണ്ടേയിരുന്നു. സംഭവം കഴിഞ്ഞ് മുപ്പത് വർഷങ്ങൾക്കിപ്പുറവും അച്ഛന് തന്റെ ഇളയകുഞ്ഞിനെ അങ്ങനെ മറന്നുകളയാൻ ഒക്കുമോ? കൂട്ടുകാരൻ പറയും, എനിക്ക് പോലും ഒരു മങ്ങിയ ഓർമ്മയാണ് അവൻ. അന്നൊന്നും ഫോട്ടോ എടുത്തുവയ്ക്കാൻ നമുക്ക് വല്ല പാങ്ങുമുണ്ടോ? ഉണ്ടായിരുന്നെങ്കിൽ അച്ഛന്റെ അടുത്ത് തന്നെ ഞാൻ ആ ഫോട്ടോ വച്ചുക്കൊടുത്തെനെ, ഒരാശ്വാസത്തിന്!’ കണ്ണ് നിറയാതെ അയാളത് പറയുന്നത് ഇപ്പോഴും ചെവിയിൽ കേൾക്കാം. ആ  കുഞ്ഞുമകനെ, അവനെ കുറിച്ചുള്ള ഓർമ്മകളെ  മറന്നുപോകുമോ എന്ന ഭയത്തിലും ആകുലതയിലും തന്നെ ആ വൃദ്ധൻ കടന്നുപോയി. 

മറന്നുപോകുമോ എന്നുള്ളത് തന്നെയാണ് വാർധക്യത്തിലെ ഏറ്റവും വലിയ ഭയം.

വിഖ്യാത അർജന്റീനിയൻ എഴുത്തുകാരനായ ഹോർഹെ ബോർഗെസ്‌ന്റെ വലിയ ഭയങ്ങളിൽ ഒന്ന് ഓർമ്മകൾക്ക് മുകളിൽ വന്നുവീഴാൻ പോകുന്ന മറവിയുടെ കരിമ്പടത്തെക്കുറിച്ചായിരുന്നു. ഹോർഹെസിന്റെ കാഴ്ചകളുടെ ലോകം ഇരുട്ടായിമാറിയ കാലഘട്ടത്തിൽ തന്നെയാണ് അദ്ദേഹം In Search of Lost Time  മാഞ്ഞുപോകുന്ന ഓർമ്മകളെക്കുറിച്ചെഴുതിയത്. ഓർമ്മകളുടെ കുത്തൊഴുക്കിനെ ഭയന്ന ഹോർഹെ കുലംകുത്തിയോഴുകുന്ന പുഴപോലെ എന്നെന്നേയ്ക്കുമായി തന്റെ ഓർമ്മകളെ തന്നിൽ നിന്നും കാലം നഷ്ടപ്പെടുത്തും എന്നുള്ള വ്യഥ പങ്കുവച്ചുക്കൊണ്ടെയിരുന്നു.

മാഴ്‌സൽ പ്രൌസ്റ്റും In Search of Lost Time ൽ തന്നിൽ നിന്നും വഴുതിമാറുന്ന  ഓർമ്മകളെ നോക്കി വിലപിച്ചുക്കൊണ്ടെയിരുന്നു. ഏറ്റവും വലിയ ഭയം ‘ ഞാൻ എല്ലാം മറന്നുപോകുന്നു’ എന്നതാണ് എന്നദ്ദേഹം കുറിച്ചു കൊണ്ടിരുന്നു.

വലിയ നർത്തകിയും സിനിമാലോകത്തെ വിസ്മയവുമായിരുന്ന ഒരു വലിയ നടി താൻ നൃത്തം ചെയ്യുന്നതെങ്ങനെയെന്ന് മറന്നുപോയി’ എന്ന് കരഞ്ഞത് ഈ കഴിഞ്ഞ നാളുകളിൽ അല്ലേ.  

മറവിയുടെ മായാക്കയങ്ങളിലേക്ക് മറഞ്ഞുപോകുന്നതിനും മുമ്പ് കണ്ണ് കൊണ്ടും കാമറാ കണ്ണുകൾക്കൊണ്ടുമൊക്കെ നമ്മൾ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതും ഇതേ ഓർമ്മകൾ തന്നെയാണ്, അല്ലെങ്കിൽ ‘എല്ലാം ഞാൻ മറന്നുപോകുമോ’ എന്ന പുരാതന ഭയം നമ്മെക്കൊണ്ട് ചെയ്യിക്കുന്നതും.
 ‘ആ മരത്തെയും മറന്ന് മറന്ന് ഞാൻ’ (K.R Meera) എന്ന് വിലപിക്കുന്നത് രാധിക മാത്രമല്ലല്ലോ! 

സന്തോഷ് ചുങ്കത്ത്

Related articles

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ 'സഞ്ചാരിയുടെ ദൈവത്തിൽ' വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ ഉള്ളിൽ നിന്നും ആ സ്വരം കേട്ടു. 'പുറത്തെ ഭംഗികളിൽ അഭിരമിക്കാതെ ഉള്ളിലേക്ക്...