കഥ തീരുമ്പോൾ

Share post:

”എന്നിട്ട്..?”
”എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു…”
രാജകുമാരിക്ക് രാജകുമാരനെ കിട്ടി…
കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ അടുത്തെത്താൻ  പറ്റി…
വിശന്നുറങ്ങിയ കുഞ്ഞിന് ദേവത, ഒരിക്കലും ഉണ്ട് തീരാത്ത പാത്രം നൽകി…
ചെന്നായ ഇളിഭ്യനായി ഓടിപ്പോയി…
അവർക്ക് അവരുടെ നായകുട്ടിയെ തിരിച്ചുകിട്ടി….
കഥ കഴിഞ്ഞു. കേട്ടവരും പറഞ്ഞവരും അവരവരുടെ തിരക്കുകളിലേയ്ക്ക് പോയി. 
കഥാകാരൻ മാത്രം പക്ഷേ, ആ ഇരുട്ടിൽ തന്നെ നിന്നു. ഒറ്റയ്ക്ക്!
പഴയ വിളക്കുകാലുകളെ അനുസ്മരിപ്പിച്ച്, ലോകത്തിന് മുഴുവൻ വെളിച്ചം നൽകുമ്പോഴും, ഇരുട്ടിൽ അങ്ങനെ ഒറ്റയ്ക്ക്.

സെബാസ്റ്റ്യൻ പള്ളിത്തോടിന്റെ ആത്മകഥാ കുറിപ്പുകളിൽ (തോരാതെ പെയ്യുന്ന മഴയിൽ) ഒരു ക്രിസ്തുമസ് കാലമുണ്ട്. ദേശം മുഴുവൻ ക്രിസ്തുമസ് നക്ഷത്രങ്ങൾ വർണ്ണവിളക്കുകൾ പേറി ആകാശം തൊട്ട് നിൽക്കുന്ന സുന്ദര രാത്രികൾ. സെബാനും അമ്മയോട് വാശിപിടിക്കുന്നുണ്ട്, ‘അമ്മേ, എനിക്കും ഒരു നക്ഷത്രം’ അമ്മ ദേഷ്യപ്പെട്ടു  ‘ചെക്കൻ, മനുഷേനേ ദേഷ്യം പിടിപ്പിക്കാൻ നിക്കാണ്ട് പോ ..: വറുതിയുടെയും കൊടുംപട്ടിണിയുടെയും അപമാനത്തിന്റെയും വസന്തകാലത്തിൽ ഒരു നക്ഷത്രം! 
അവന്റെ തുടർച്ചയായ നിർബന്ധങ്ങൾക്ക് ഒടുവിൽ അമ്മ ചില്ലറ തുട്ടുകൾക്ക് വാങ്ങിയ വർണ്ണം മങ്ങിയ വർണ്ണ പേപ്പറുകൾ കൂട്ടിയൊട്ടിച്ച് മുളം കീറുകൾ  ചീകിയൊതുക്കികെട്ടി ജീവിതത്തിലാദ്യമായൊരു നക്ഷത്രമുണ്ടാക്കി. 

”ഹാ മനോഹര താരമെ!
വാനിലേകാകിയല്ല നീ. 
ഇളകിയാടുന്ന ചെറുകാറ്റിൽ 
ഞാനും നീയും നമ്മുടെ സ്വപനങ്ങളും” 
മണ്ണെണ്ണ വിളക്കിൽ തെല്ലുയർന്നു നിൽക്കുന്ന നക്ഷത്രത്തെയും നോക്കിയാണ് അവർ പാതിരകുർബ്ബാനയ്ക്ക് പോകുന്നത്. അവിടെ നിൽക്കുമ്പോഴും അവന്റെ ഹൃദയം നക്ഷത്രത്തിനൊപ്പം കാറ്റിലുലഞ്ഞപ്പോൾ അവർ രണ്ടുപേരും വീട്ടിലേയ്ക്ക് തിരിച്ചു. വറവ് മണങ്ങളുടെ അങ്ങാടി താണ്ടി, ധനികന്റെ  നക്ഷത്ര വിളക്കുകളുടെ പൊങ്ങച്ച വെളിച്ചങ്ങളും കടന്ന് പാടവരമ്പിലെയ്ക്ക് ഊർന്നിറങ്ങുമ്പോൾ. സ്വതേ ഇരുട്ടിലായ വീട് അകലെ നിന്ന് തന്നെ കണ്ടു.

”എവിടെ നമ്മുടെ നക്ഷത്രം അമ്മേ…”
അമ്മ നടത്തം വേഗത്തിലാക്കി. വീടിന്റെ മുറ്റത്ത്, പച്ച മുളംതണ്ടുകൾ മാത്രം അവശേഷിപ്പിച്ച് കരിഞ്ഞുകത്തികിടക്കുന്നു അവന്റെ അൽപസന്തോഷത്തിന്റെ കുഞ്ഞു താരകം. മഹാനായ ദാവീദിന്റെ അടയാള നക്ഷത്രം!
”ദൈവമേ… ന്റെ കുഞ്ഞിന്റെ നക്ഷത്രം…” അമ്മയുടെ നെടുവീർപ്പ് വിലാപമായി.

ദരിദ്രന്റെ നക്ഷത്ര വിളക്കുകൾ മാത്രം എറിഞ്ഞുടയ്ക്കുന്ന പരമകാരുണ്യത്തിനു സ്തുതി ചൊല്ലി അയാൾ പേന താഴെവയ്ക്കുമ്പോൾ പതിവ് പോലെ എഴുത്തുകാരൻ ഇരുട്ടിൽ തന്നെയാണ്. കത്തിക്കരിഞ്ഞുപോയ ആ നക്ഷത്രത്തിന്റെ അവശേഷിപ്പുകൾക്ക് മുന്നിൽ നിന്ന് വാർദ്ധക്യത്തിൽ പോലും അയാൾക്ക് മോചനമുണ്ടാകില്ല.

അകാലത്തിൽ, തന്നെ വിട്ട് ആത്മഹത്യയിൽ അഭയം തേടിയ സ്‌നേഹമയനായ അപ്പന്റെ മൃതശരീരം മകൻ ജീവിതത്തിലുടനീളം ഹൃദയത്തിൽ പേറി നടന്നു എന്ന് അമേരിക്കൻ സാഹിത്യശാഖ കുറിച്ചത് വിഖ്യാത പണ്ഡിതനും ആത്മാനുതാപ കാവ്യങ്ങളുടെ തമ്പുരാനുമെന്നു വിശേഷിപ്പിയ്ക്കപ്പെട്ട ജോൺ ബെറിമാനെ കുറിച്ചാണ്. മുറിവിന്റെ വേദന പിന്നീട് വടുവായി മാറിയാലും ഈ വർഗ്ഗത്തിന് മാത്രം വടുവിൽ തൊടുമ്പോഴെല്ലാം ചോര കിനിയാൻ തുടങ്ങും. തലവിധിയാണത്.

 വെളിച്ചത്തെ കുറിച്ചെഴുതുമ്പോഴും തുടർച്ചയായി ഇരുട്ടിൽ നിൽക്കേണ്ടി വരുന്ന, കരൾ പിളരുന്ന വേദനയിലും പ്രത്യാശയുടെ താരത്തെ സ്വപ്‌നം കാണാൻ, ഇരുളിനെ വെളിച്ചമാക്കുന്ന എല്ലാ എഴുത്തുകാരെയും   ഓർത്ത് കൊണ്ട് … നന്ദി !
”ഈ കിളിക്ക് എന്നും അന്തിയാണ് മാഷെ, എന്നാലോ കൂടൊട്ട് പറ്റാറുമില്ല..”
”ആരും കൂട് പറ്റാറില്ല”
”നേരാ മാഷെ..”
അപ്പോഴും അസ്തമയത്തിലൂടെ, പനന്തത്തകളുടെ ധനുസ്സുകൾ പറന്നകന്നുകൊണ്ടിരുന്നു.

സന്തോഷ് ചുങ്കത്ത്‌

Related articles

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ 'സഞ്ചാരിയുടെ ദൈവത്തിൽ' വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ ഉള്ളിൽ നിന്നും ആ സ്വരം കേട്ടു. 'പുറത്തെ ഭംഗികളിൽ അഭിരമിക്കാതെ ഉള്ളിലേക്ക്...