നീയില്ലാത്തൊരു ഓണം

Share post:

ഓണം, വെറുമൊരു സദ്യയോ ഓണക്കോടിയുടെ തിളക്കമോ അല്ല. അത് സ്നേഹത്തിന്റെ കൂട്ടായ്മയാണ്. എവിടെ നിന്നൊക്കെയോ ആരൊക്കെയോ ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചുചേരുന്നതിന്റെ സന്തോഷനിമിഷങ്ങളാണ്.  അതുകൊണ്ടുതന്നെ ഇന്നലെവരെ ഉണ്ടായിരുന്ന ഒരാൾ പെട്ടെന്നൊരു നിമിഷം ഇല്ലാതെയാകുമ്പോൾ  പടികടന്നുവരുന്ന ഓണത്തിന്  കണ്ണീരിന്റെ തിളക്കമുണ്ട്. വിളമ്പിവച്ച ഓണവിഭവം പങ്കിടാൻ പ്രിയമുള്ളൊരാൾ അരികിലില്ലാത്തതിന്റെ ശൂന്യതയുണ്ട്. ഓണപ്പാട്ടുകളിൽ വിരഹത്തിന്റെ വിങ്ങലുകളുണ്ട്.

ഓണം മാത്രമല്ല ഓരോ ആഘോഷങ്ങളിലും അയാൾ വ്യക്തിപരമായി നമ്മിലേല്പിക്കുന്ന  വിടവുകളുണ്ട്.  ആ വിടവുകൾ മറ്റൊരു സ്നേഹം കൊണ്ടും നമുക്ക് പൂരിപ്പിക്കാനാവില്ല. കാരണം അയാളുടെ നഷ്ടം നമ്മുടെ മാത്രം നഷ്ടമായിരുന്നു. അയാൾ നമ്മെ അത്രമേൽ  സ്നേഹിച്ചിരുന്നുവോയെന്നല്ല അയാളെ നാം അത്രയധികമായി വില മതിച്ചിരുന്നുവെന്നതുകൊണ്ടാണ് നഷ്ടോർമ്മകൾ മിഴിനീരായി നമ്മെ നനച്ചുകൊണ്ടിരിക്കുന്നത്.  സാധാരണ പോലെ കടന്നുപോകുന്ന വർഷദിനങ്ങളിൽ നിന്ന് വ്യത്യസ്തമായി സവിശേഷദിനങ്ങൾ അയാളുമായി ബന്ധപ്പെട്ട ഓർമ്മകൾ നമ്മുക്ക് മീതെ പുഷ്പവൃഷ്ടി നടത്തുന്നു. അപ്പോൾ നമ്മൾ ഹൃദയഭാരത്താൽ കുനിഞ്ഞുപോകുന്നു. വിഷാദശ്രുതികൾ അന്തരാളങ്ങളിൽ നിന്ന് മീട്ടിത്തുടങ്ങുന്നു. നീയുണ്ടായിരുന്നുവെങ്കിൽ… നീ അരികിലുണ്ടായിരുന്നുവെങ്കിൽ… അങ്ങനെയാണ് വിഭവങ്ങളിൽ കയ്പ് പടരുന്നത്. ആരൊക്കെയുള്ളപ്പോഴും തനിച്ചാണെന്ന്  അനുഭവപ്പെടുന്നത്. ആഘോഷങ്ങൾ അകന്നുപോകട്ടെയെന്ന് ആഗ്രഹിക്കുന്നത്.

പക്ഷേ നീ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ആ ഘോഷങ്ങൾ കടന്നുവരും. കാരണം ആഘോഷങ്ങൾക്ക് കടന്നുവരാതിരിക്കാനാവില്ല.  നിന്നെപോലെ സമാനമായ അവസ്ഥയിലൂടെ കടന്നുപോയവർ ഇന്നലെ  ധാരാളമുണ്ടായിരുന്നു. പക്ഷേ അവരെയാരെയും ഓർമ്മിക്കാതെ നീ അന്ന് നിന്റെ ആഘോഷങ്ങളിൽ മുഴുകി. ഇന്ന് നീ അവരെപോലെയായിരിക്കുന്നു. നാളെ മറ്റുള്ളവരും നിന്നെപ്പോലെയാകും. ആഘോഷങ്ങൾ സ്ഥിരമാണ്. പക്ഷേ അത് നമ്മുടെ ജീവിതത്തോട് പ്രത്യുത്തരിക്കുന്നത് ഒരുപോലെയല്ല. അതുകൊണ്ട് ഓണത്തിന് വരാതിരിക്കാനാവില്ല, ക്രിസ്തുമസിന് വരാതിരിക്കാനാവില്ല, വിഷുവും ബക്രീദും റംസാനും കടന്നുവരാതിരിക്കുന്നില്ല. പക്ഷേ ഈ ഓണം… അതെന്റെ ഹൃദയത്തിലെ വലിയ മുറിവുകളിലൊന്നാണ്. ചവിട്ടിത്താഴ്ത്തിയാലും പത്തിരട്ടി ശക്തിയോടെ തിരികെ വരുന്ന ഓർമ്മകൾ.  നിന്നെക്കുറിച്ചുളള നഷ്ടവിലാപങ്ങൾ ഞാൻ എന്നുംമുഴക്കട്ടെ…

ഓണച്ചിന്തുകൾ പാടാൻ നീയില്ലാത്തൊരു
ഓണം പടികടന്നെത്തുന്നു
പോയാണ്ടിൽ വന്നുപോയ പൊന്നാവണി
പ്പൂവുകൾ വീണ്ടുമിങ്ങെത്തുന്നു
തുമ്പയും മൈനയും പൂക്കളിൽ മേയുന്ന
തൂശിമുഖികളുമെത്തുന്നു
പുള്ളോർക്കുടങ്ങളും മൂളുന്നു
വണ്ണാത്തിപ്പുള്ളും പടിക്കൽ ചിലയ്ക്കുന്നു
പഴയൊരുവില്ലിന്മേൽ ഇഴകൾ മുറുക്കി
പാടാൻ എല്ലാരുമെത്തുന്നു
എന്നാലിക്കുറി ഈ ചെറുപന്തിയിൽ
നിന്നെ കാണാതാവുന്നു…

ഒ.എൻ.വി

Related articles

മധ്യവേനൽ അവധിക്കുശേഷം

ഓർമ്മകൾക്ക് ഉറക്കമില്ല, അവ വീണ്ടും വീണ്ടും ഓർമ്മകളിൽ മിന്നിമറഞ്ഞുകൊണ്ടേയിരിക്കും. വീണ്ടും ഓർക്കാനും എല്ലാവരുടെയും ഓർമ്മയിൽ എന്നും നിറഞ്ഞു നിൽക്കുന്നതും ആയ ഒന്നാണ് കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ....

ഒരു പുട്ട് പുരാണം

ഗൃഹാതുരത്വം  ഉണർത്തുന്ന പുട്ടും ഏത്തപ്പഴം പുഴുങ്ങിയതും-ബാല്യത്തിൽ ഏറ്റവും ഇ ഷ്ടപ്പെട്ട പ്രാതൽ വിഭവങ്ങളിൽ ഒന്ന് ഇതുതന്നെ ആയിരുന്നു. തറവാട്ടിലെ പടിഞ്ഞാറെപ്പുരയുടെ പിറകിലും  തെക്കിനിയുടെ ഇടത്...

‘ഘർ വാപസി’

റോബർട്ട് ഫ്‌ലാറ്റെറി എന്ന ഹോളിവുഡ് സംവിധായകൻ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ  "The Elephant Boy' ൽ അഭിനയിക്കുന്നതിനായി ഒരു നടനെ അന്വേഷിച്ച് ഇന്ത്യയിൽ...

മഞ്ഞുകാലത്തെ ഓർമ്മ

വീണ്ടും ഒരു മഞ്ഞുകാലം... ആദ്യം ഓർമ്മയിൽ  വരുന്നത് എം ടി യുടെ മഞ്ഞ് എന്ന നോവലാണ്. കാത്തിരിപ്പിന്റെ മനോഹരമായ കഥ പറയുന്ന ഒരു നോവൽ....

ആൺ മനസ്സുകളിലെ അലിവുകൾ

ലോകം ഇങ്ങനെയൊക്കെപോകുമ്പോൾ ആണധികാരവും, അധീശത്വസ്വഭാവവും സ്ത്രീ പീഡനങ്ങളും ആൺ മേൽക്കോയ്മയുടെ ആയിരം ഉദാഹരണങ്ങളും നമുക്ക് ചുറ്റും പടരുമ്പോൾ ഇത്തിരി പോന്ന കേരളത്തിന്റെ ഭൂപടത്തിൽ അധികമാരും...

മണ്ണെണ്ണ വിളക്ക്

ഒന്നാം ക്ലാസ്സിലെ എന്റെ അധ്യയനം അവസാനിക്കാറായപ്പോഴാണ് ഞങ്ങളുടെ വീട് വൈദ്യുതീകരിച്ചത്. അതിനാൽത്തന്നെ മണ്ണെണ്ണ വിളക്കിന്റെ ഇത്തിരിവെട്ടത്തിലിരുന്ന് പഠിക്കേണ്ട ദൗർഭാഗ്യം (അതോ ഭാഗ്യമോ?) എനിക്കുണ്ടായിട്ടുണ്ട്. വിലപിടിച്ച...

പണ്ട് ഒരു അവധിക്കാലം ഉണ്ടായിരുന്നു…

അപ്രതീക്ഷിതമായി മുന്നേ കിട്ടിയ അവധിക്കാലത്തിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ് കേരളത്തിലെ ബഹുഭൂരിപക്ഷം കുട്ടികളും. ഈ അവധിക്കാലം എങ്ങനെ അടിപൊളിയാക്കാം എന്ന് വേറിട്ട് ചിന്തിക്കുന്നവർ ഒരുപക്ഷേ കുറവായിരിക്കും....

നിനക്കായ് പാടാം ഞാനീ പാട്ടുകൾ

എല്ലാ നഷ്ടങ്ങളെക്കാളും മേലെ നില്ക്കും  മക്കളുടെ നഷ്ടങ്ങൾ. പ്രാണൻ നല്കിപോലും മക്കളുടെ ജീവൻ രക്ഷിക്കാൻ അച്ഛനോ അമ്മയോ ആരുമാവട്ടെ തയ്യാറാകുന്നതും അതുകൊണ്ടാണ്.  എന്നിട്ടും കൺമുമ്പിൽ...