അനുരാഗപർവ്വം

Share post:

‘എങ്ങനെ മായ്ച്ചുകളയും ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ’ എന്ന രഗില സജിയുടെ കവിതാ സമാഹാരം വായിച്ചു തീർന്ന ഉടനെയാണ്  ‘നിത്യ ചൈതന്യയതി അനുരാഗപർവ്വം’ എന്ന പുസ്തകം വായിക്കാൻ എടുത്തത്. മരണശേഷം ജീവിതം ജീവിച്ചിരിക്കുന്നവരുടെ ഓർമ്മകളിൽ മാത്രമാണ് എന്ന് പറയുന്നത് സത്യമെങ്കിൽ നിത്യ ഒരിക്കലും മായ്ച്ചുകളയാനാകാത്ത അടയാളങ്ങൾ മനുഷ്യ മനസ്സുകളിൽ കോറിയിട്ടിട്ടാണ് കടന്നു പോയതെന്ന് വി.ജി തമ്പി എഡിറ്റ് ചെയ്ത ഈ പുസ്തകം വിളിച്ചു പറയുന്നു.

ലോകം വിശാലമാകേണ്ടത് നമുക്കുള്ളിലെ ലോകത്തെ വികസ്വരമാക്കിക്കൊണ്ടാണെന്ന് തെളിയിച്ച മനുഷ്യനാണ് യതി. യതി എന്നത് ഒരു ജനതയുടെ ആന്തരികോർജ്ജത്തിന്റെ പേരാണ്. ഓടിത്തളർന്ന് എത്തുന്ന ഇരയെ ഒട്ടും ആയാസപ്പെടാതെ കീഴ്‌പ്പെടുത്തുന്ന ഗുരുക്കന്മാരെയും പുരോഹിതരെയും കണ്ടു മടുത്ത നമുക്കു മുൻപിൽ, നിത്യയിൽ നിന്നും തുറന്നുവന്ന കാറ്റും വെളിച്ചവും പുതിയൊരു ഊർജം പകർന്നു നൽകുന്നു. ഷൗക്കത്ത് ‘സ്‌നേഹാദര’ത്തിൽ കുറിച്ചു വയ്ക്കുന്നത് പോലെ ആത്മീയലോകം കച്ചവടത്തിലേക്കു പൂർണ്ണമായും അധഃപതിച്ച ഒരു കാലത്തിരുന്നാണ് ഇവിടെ കുറച്ച് പേർ  നിത്യയെ സ്മരിക്കുന്നത്. 

നിത്യയുടെ തെളിച്ചമുള്ള ഓർമ്മകളെ കുറെ മനുഷ്യർ ചേർന്ന് ഓർത്തെടുക്കുകയാണ് ഈ പുസ്‌കത്തിലൂടെ. ഒസിപ് മാന്റൽസ്റ്റാമും അന്ന അഖ്മത്തോവയും ചേർന്ന് മരിച്ചുപോയ കവികളുടെ കവിതകളിലൂടെ സഞ്ചരിച്ച് അവർ ജീവിച്ച കാലവും സ്ഥലവും സൃഷ്ടിച്ചിട്ടുള്ളതായി അടുത്തിടെ പി.എഫ് മാത്യൂസിന്റെ ഒരു ലേഖനത്തിൽ വായിച്ചതോർക്കുന്നു. അതുപോലെ തന്നെ യതിയെ എറ്റവും മുട്ടിയുരുമ്മി നടന്നവരുടെ ഓർമ്മകളിലൂടെ യതി ഇവിടെ വീണ്ടും പുനർജ്ജനിക്കയാണ്. ജെ.കൃഷ്ണമൂർത്തിയൊക്കെ പറയുന്നതുപോലെ മനുഷ്യനെ പൂർണ്ണമായും നിരുപാധികമായും മുക്തനാക്കുക എന്നതായിരുന്നു നിത്യയുടെയും ലക്ഷ്യം എന്ന് ഓരോ എഴുത്തുകാരും ഓർത്തെടുക്കുന്നു. ഭാവനകളെ പുതുക്കിപ്പണിതു. സഖിയായും കാമുകനായും അമ്മയായും അച്ഛനായും ചിലപ്പോൾ മാത്രം ഗുരുവായും സ്വകാര്യതയുടെ രക്തം തളിച്ച വാക്കുകൾകൊണ്ട് യതി തളിരണിയിച്ച ജീവിതങ്ങൾ യതിയെ ഓർമ്മിച്ചെടുക്കുന്നു. ഓരോ കണ്ണുകളും കാണുന്ന കാഴ്ചകൾ വ്യത്യസ്തമാണ് ഓരോ മനസും ഗ്രഹിക്കുന്ന പാഠങ്ങൾ വേറിട്ടതാണ് അതുകൊണ്ട് തന്നെ ഈ പുസ്തകത്തിലെ ലേഖകർക്ക് ഒക്കെയും പറയാനുള്ളത് വ്യത്യസ്തമായ യതി അനുഭവങ്ങളാണ്. അഷിതയും സുഭാഷ് ചന്ദ്രനും  സി.രാധാകൃഷ്ണനും  ഷൗക്കത്തും സുനിൽ പി. ഇളയിടവും ഉൾപ്പെടുന്ന ഇരുപത്തിയാറ് ലേഖകർ തങ്ങൾ തൊട്ട് അറിഞ്ഞ, തങ്ങളെ തൊട്ട് അറിഞ്ഞ യതിയെ ഒരു പോർട്ടറൈറ്റ് ചിത്രത്തിലെന്നപോലെ ജാഗ്രതയോടെ വരയ്ക്കുന്നു.

പുസ്തകങ്ങളെ അതികഠിനമായി പ്രണയിക്കുന്ന യതി… വഴക്കു കൂടുന്ന യതി… ഓരോ കത്തും ഒരു കുട്ടി തന്റെ കളിപ്പാട്ടത്തെ ലാളിക്കും പോലെ കണ്ണിലും നെഞ്ചിലും വെച്ച് ലാളിക്കുന്ന യതി… യുക്തിവാദികളെ പ്രണയിക്കുന്ന യതി… മതത്തോട് സൗഹൃദം പുലർത്തണം എന്ന് പറഞ്ഞ യതി…. അങ്ങനെ എത്ര എത്ര യതി ഭാവങ്ങൾ നമ്മൾ ഇവിടെ വായിച്ചറിയുന്നു. 
ശാസ്ത്രത്തെയും മതത്തെയും കുറിച്ച് യതി പറയുന്നത് നോക്കു: ‘മതത്തോട് ശാസ്ത്രത്തിന് ശത്രുതയല്ല സൗഹൃദമാണുള്ളത്. ചരിത്രം പരിശോധിച്ചു നോക്കുക. അറിവില്ലായ്മകളും അനാചാരങ്ങളും അകറ്റി വിശ്വാസത്തെ ദൃഢമാക്കാനാണ് സയൻസ് ശ്രമിച്ചിട്ടുള്ളത്.  യതിയുടെ ഓർമ്മകൾ ഓർത്തെടുക്കുന്ന ഈ പുസ്തകം നിത്യ ചൈതന്യ യതിയിലേക്ക് തുറക്കുന്ന വാതിലാണ്. പുതിയ ഒരു കാലത്തിനാവശ്യമായ ശാസ്ത്രബോധവും ആത്മീയതയും പ്രണയവും യതിയിൽ അതിന്റെ പൂർണ്ണതയിൽ തളിർത്ത് പടർന്നിരിക്കുന്നു. യതിയിലേക്കുള്ള ഈ വാതിൽ തുറക്കുമ്പോൾ അഹന്തകളൊക്കെ  അഴിഞ്ഞു വീഴുകയും പുതിയ വഴികൾ തെളിയുകയും ചെയ്യും എന്നത് തീർച്ച.

Related articles

എല്ലാം നിന്റെ ദയ

തൊമ്മി ഉപദേശി, കുന്നംകുളത്തുക്കാരനാണ്. പുഴയോരത്തെ ഒഴിഞ്ഞൊരു കോണിലുള്ള തന്റെ കുടിലിൽ ഇരുന്നു ഭക്തനായ അദ്ദേഹം ഒരു ഗാനം ചിട്ടപ്പെടുത്തുകയാണ്.'എന്തതിശയമേ ദൈവത്തിൻ സ്‌നേഹം എത്ര മനോഹരമേ...''പുഴയരികിൽ ഒരമ്മയും...

പ്രണയമില്ലാതെയായാൽ…

''നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല, അറിഞ്ഞാൽ തന്നെ ദൂരെയുള്ള നിന്റെ വീട്ടിൽ എത്തണമെന്നില്ല.എത്തിയാൽ തന്നെ നിന്നെ ഒന്ന് തൊടാൻ കഴിയണമെന്നില്ല.ഒന്ന് തൊട്ടാൽ തന്നെ പൊട്ടിക്കരയാൻ...

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...