കാട്ടുതീയിലെ കനലുകൾ

Date:

ഏതെങ്കിലും
ഒരു സ്വപ്നത്തിൽ വെച്ച്
അതി ദീർഘമായൊരു
ചുംബനത്താൽ
ഒരിക്കൽ
നാം കൊല്ലപ്പെടും
അല്ലെങ്കിൽ
പ്രണയത്തിന്റെ
വിഷലഹരി കുടിച്ച്
ഉന്മാദിയായൊരാൾ
ഹൃദയത്തിൽ പേനമുക്കി
എഴുതിയ
മുടിയഴിച്ചിട്ടൊരു കവിതയുടെ
മുനമ്പിൽ വെച്ച്
അവിടെ വെച്ച്
ഓർമ്മകളുടെ അറ്റമില്ലാക്കയത്തിലേക്ക്
നാം കാലിടറി വീഴും
അതുമല്ലെങ്കിൽ
നിന്റെ കഴുത്തിലെ
നീല ഞരമ്പുകളുടെ
തടാകത്തിൽ
നീന്താൻ മറന്ന്
ഒരാലിംഗനത്തിന്റെ
ഉടലാഴങ്ങളിലേക്ക്
കൈകാലുകളിട്ടടിച്ച്
ഞാൻ വീണടിയും
എന്റെ കണ്ണുകൾക്കിടയിലെ
വിജനതയുടെ
അതിർത്തിയിൽ വെച്ച്
വന്യമായൊരു
നോട്ടത്തിന്റെ അമ്പേറ്റ്
നീ പറക്കമുപേക്ഷിച്ച
ഒറ്റത്തൂവലായി
കാഴ്ചയിൽ വീണ് കത്തും
രണ്ടു വാക്കുകൾക്കിടയിലെ
മൗനത്തിന്റെ
നൂൽപ്പാലത്തിലൂടെ
സമാന്തര ദിശകളിലേക്ക്
നടക്കവേ
കാറ്റായി വന്നൊരോർമ്മയുടെ കൈകൾ
നമ്മെ മറവിയുടെ കൊക്കയിലേക്ക്
വലിച്ചെറിയും
ദൈവത്തിന്റെ
ജന്മപുസ്തകത്തിൽ
പിന്നെയും നമ്മുടെ പേരുകൾ
ഒരേ താളിൽ എഴുതപ്പെടും
രണ്ടിലകളായ്
പിന്നെയും തളിർക്കുമെന്ന്
ഒരു ചില്ല നമ്മെ കാത്തിരിക്കും
രണ്ടു താരകളായ്
ഇനിയും പൂക്കുമെന്ന്
ഒരാകാശം വിരുന്നൊരുക്കും
രണ്ടു തിരകളായ്
സ്ഫടികച്ചിറകുകൾ നിവർത്തി
നൃത്തമാടാൻ വരുമെന്ന്
കടൽ കണ്ണും നട്ടിരിക്കും
പക്ഷേ
ഒരേ കാട്ടു തീയിലെ
രണ്ടു കനലുകളായി തന്നെ
നമ്മൾ
പിന്നെയും പുനർജ്ജനിക്കും…

എം. ബഷീർ

More like this
Related

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ...

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത്...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം...

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...