കേരളത്തെ വീണ്ടും പകർച്ചവ്യാധികൾ പിടിമുറുക്കിയിരിക്കുകയാണ്. നിപ്പമുതൽ ഷിഗെല്ലവരെ. പലതരം പനികളുടെ രൂക്ഷമുഖങ്ങളെയാണ് നാം ഇപ്പോൾ നിത്യവും കണ്ടുകൊണ്ടിരിക്കുന്നത്. ഇതിലേറ്റവും പേടിപ്പെടുത്തുന്ന രീതിയിലുള്ളത് ഷിഗെല്ലയാണ്. പ്രസ്തുതരോഗം മൂലം ഈ കുറിപ്പ് തയ്യാറാക്കുന്ന നിമിഷം വരെ ഏഴു പേർ മരിച്ചുകഴിഞ്ഞു. കൊച്ചുകുട്ടികൾ ഉൾപ്പടെ. കോഴിക്കോട് ജില്ലയിൽ നിന്ന് ആരംഭിച്ച ഷിഗെല്ല മറ്റ് ജില്ലകളിലേക്കും സാവധാനം വ്യാപിച്ചുകൊണ്ടിരിക്കുന്നു. നേരത്തെ ഷിഗെല്ല രോഗം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും മരണം സംഭവിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ ഇതാദ്യമായി ഷിഗെല്ല നമുക്കിടയിൽ മരണവും വിതച്ചിരിക്കുന്നു.
എന്താണ് ഷിഗെല്ല
ഗുരുതരമായ വയറിളക്കരോഗമാണ് ഷിഗെല്ലോസിസ് എന്ന ഷിഗെല്ല. ഷിഗെല്ല എന്ന ബാക്ടീരിയായാണ് ഇവിടെ രോഗകാരണം. നൂറ്റാണ്ടുകളായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഷിഗെല്ല രോഗം ഉണ്ടായിട്ടുണ്ട്.
വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് ഷിഗെല്ല രോഗത്തിന്റെ പ്രധാനലക്ഷണങ്ങൾ. കുടലിനെ ബാധിക്കുന്ന ഷിഗെല്ലോസിസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നു ദിവസത്തിനു ശേഷമായിരിക്കും ലക്ഷണങ്ങൾ പ്രകടമാകുന്നത്. രോഗം ഗുരുതരമായാൽ മരണംവരെ സംഭവിച്ചേക്കാം.
കാരണങ്ങൾ
ശുചിത്വക്കുറവാണ് ഷിഗെല്ല രോഗത്തിന് പ്രധാന കാരണം. മലിനജലം ഉപയോഗിക്കുന്നതും ഷിഗെല്ല രോഗികളുമായുള്ള അടുത്ത സമ്പർക്കവും ഷിഗെല്ലയ്ക്ക് വഴിയൊരുക്കുന്നു. കുട്ടികളെയും വൃദ്ധരെയും പ്രതിരോധ ശേഷി കുറഞ്ഞവരെയുമാണ് ഷിഗെല്ല കൂടുതലായും പിടികൂടുന്നത്.
ഒഴിവാക്കാനുള്ള മാർഗം
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, മലവിസർജ്ജനത്തിന് ശേഷം കൈകൾ വൃത്തിയായി കഴുകുക, ശുദ്ധജലം മാത്രം ഉപയോഗിക്കുക, ഈച്ചകളെ പ്രതിരോധിക്കുക, പച്ചക്കറികളും പഴങ്ങളും നല്ലതുപോലെ കഴുകിയെടുക്കുക, അങ്ങേയറ്റം വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയവയെല്ലാം ഷിഗെല്ല നേരിടാനുള്ള എളുപ്പമാർഗങ്ങളാണ്. കുട്ടികൾക്ക് സ്‌കൂളിലേക്ക് കൊടുത്തയ്ക്കുന്ന വെള്ളം തിളപ്പിച്ചാറിയതായിരിക്കാൻ ശ്രദ്ധിക്കണം. യാത്രയ്ക്കു പോകുമ്പോൾ ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പുവരുത്തുകയോ അല്ലെങ്കിൽ വീട്ടിലെ വെള്ളം കയ്യിൽ കരുതുകയോ വേണം.
വയറിളക്കരോഗങ്ങൾക്കെതിരെ സംസ്ഥാനതലത്തിൽ ആരോഗ്യവകുപ്പ് പ്രചരണപരിപാടികൾ ആരംഭിച്ചിട്ടുണ്ട്. ജൂലൈ 31 നാണ് സമാപനം. വയറിളക്കരോഗങ്ങൾ തടയാം ജീവൻ രക്ഷിക്കാം എന്നതാണ് മുദ്രാവാക്യം.
