തെക്കോട്ടോഴുകൂ നീ ഗംഗേ!

Date:


ഭാഗീരഥീ നീയിനി
ദക്ഷിണദിക്കിലേക്ക് തിരിയുക
അറബിക്കടലിലെയശാന്തിയുടെ
തുരുത്തു നോക്കിയലയുക
കാത്തിരിപ്പുണ്ടവിടെ ഭഗ്‌നജന്മങ്ങൾ
മുക്തിനേടുവാൻ!

ഹിമവാഹിനീ നീയിനി
കിഴക്കുനോക്കിയുണരേണ്ട
നിന്നിൽ തർപ്പണം
ചെയ്യാനുദിക്കില്ല സൂര്യൻ
പത്മയായ് നീയൊഴുകേണ്ടിനി
കാത്തിരിക്കില്ല
ബംഗാൾതീരവും ആര്യാവർത്തവും
പൂർവദിക്കിൽ നിനക്കായിനി ഗംഗേ…

തിരയുന്നതെന്തേ ജഡങ്ങളേയോ
മുക്തി യാചിക്കുവാനിനി
പിതൃക്കളില്ല മഗധയിൽ
നിന്റെ വിശപ്പൊടുങ്ങുവാൻ
പാപനാശിനീ
തെക്കോട്ടൊഴുകുക നീ!
മുല വറ്റിയുണങ്ങിയ
പേരാറും പെരിയാറും
കാത്തിരിക്കുന്നു നിന്നെ!
പാഴായ ജന്മങ്ങളടിഞ്ഞു കൂടിയ
പവിഴങ്ങളേറെയുണ്ടീ
ദ്രാവിഡവർത്തത്തിലേ
തുരുത്തുകളിൽ
നിസ്സഹായമൊരു
മൈതൃകവുമതിൻ
തുടകൾകീറിപ്പിറന്ന
ചാപ്പിള്ളകളുമവർ വളർത്തിയ
സംസ്‌കാരങ്ങളുമിനി
കാത്തിരിക്കുന്നതു നിന്നിൽ
വിലയിക്കുവാൻ ഗംഗേ!

അവർക്കില്ലൊരു ലോകമിനി
ചേറളം ചോരക്കളമാ
ക്കുവാനുമവരുടെ
പൊക്കിൾക്കൊടിയറുക്കുവാനും
നിന്റെ ചെളിനീരിലാ
ചോരയൊഴുക്കുവാനും
മുങ്ങിക്കുളിച്ചു
ശുദ്ധിവരുത്തുവാനും
കാത്തിരിപ്പുണ്ടു മഴുവുമായ്
ഭാർഗവരാമൻമാർ…

നീവരിക മന്ദാകിനീ
നന്ദികേശ്വരപതിയുടെ
കണ്ഠത്തിലെ വിഷവുമായി
നീയൊഴുകിയെത്തുക
മായാദ്വീപുകളിൽ
വത്മീകങ്ങൾ
തീർത്തൊളിച്ചിരിപ്പുണ്ട്
പല നൂറ്റാണ്ടുകളായ്
മൃതഭാവത്തിൽ ചില
പേക്കോലങ്ങൾ
അവർക്കില്ല പുനർജന്മമിനി
നിന്റെയമൃതകുംഭങ്ങളിൽ
കാളകൂടവുമായ്
ഭാഗീരഥീ നീ വരികയീ
ജന്മങ്ങളെതെക്കോട്ടെടുക്കുക…
ഒഴുകിയെത്തുക പ്രിയഗംഗേ
ചിറകറ്റു തളർന്നു
കിടക്കുമീ സ്വപ്‌നങ്ങളുടെ
ദ്വീപുകളിൽ പൂഴിയിൽ
അറബിക്കടലിൻ
നോവുകളാൽ
ചരിത്രത്തിനൊപ്പമവരെയും
ലയിപ്പിക്കുക
കൂടെ നീയും ലയിക്കുക ഗംഗേ
ഒടുവിലവരെയും ജലസമാധിയാൽ
മുക്തിയേകുക!

ഡോ. അജയ് നാരായണൻ

More like this
Related

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത്...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം...

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ...