ഒറ്റ മരം / മനുഷ്യൻ

Date:

ചുറ്റുവട്ടത്തെങ്ങാനും കാറ്റിൽ പെട്ട് വൻ മരങ്ങൾ 
വീണെന്നറിഞ്ഞാൽ അവിടേയ്ക്ക് ഓടിപ്പാഞ്ഞു 
ചെല്ലുന്ന ഒരാളുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ.
ചെന്നാലുടനെത്തന്നെ മണ്ണിൽ അനാഥരായി കിടക്കുന്ന കിളിക്കുഞ്ഞുങ്ങളെയും പ്രാണികളെയും 
പുഴുക്കളെയും കുറച്ചുനേരം നെഞ്ചോടു ചേർത്തു പിടിച്ച് 
ആശ്വസിപ്പിക്കും അയാൾ.

പിന്നെ പ്രാണികളേയും പുഴുക്കളേയും 
അതീവശ്രദ്ധയോടെ മറ്റേതെങ്കിലും മരത്തിന്റെ 
തടിയിലോ ചില്ലകളിലോ ചേർത്തു വയ്ക്കും.
പറക്കമുറ്റാത്ത കിളിക്കുഞ്ഞുങ്ങളെ വീട്ടിലേക്ക് കൊണ്ടുപോയി പരിചരിച്ച് വളർത്തിവലുതാക്കും.
അതിനിടയിൽ വീണുപോയ മരത്തിന്റെ തൈകളോ 
വിത്തുകളോ എങ്ങനെയെങ്കിലും തപ്പിപ്പിടിച്ച് 
മരം നിന്ന അതേ സ്ഥലത്തുതന്നെ നടും.
ഒരിക്കൽ ഒരു കുന്നുംപുറത്ത് ഒറ്റക്ക് നിന്നിരുന്ന 
ഒരു വൻ മരം കാറ്റിൽ മറഞ്ഞു വീണെന്നറിഞ്ഞ് 
അവിടേയ്ക്ക് ഓടിയെത്തി അയാൾ.

തന്റെ കൂട് തകർന്നു പോയതിന്റെ സങ്കടത്തിൽ മരത്തിൽ ചാരിയിരുന്ന ഒരു കാക്ക, ഒറ്റക്ക് നിന്ന് നിന്ന് മടുത്ത് 
ആ മരം കാറ്റിലേക്കെടുത്തു ചാടി ആത്മഹത്യ 
ചെയ്തതാണെന്ന് അയാളോട് പറഞ്ഞു.
ചുറ്റും മരങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് അയാളുടെ 
ദേഹത്ത് കുഞ്ഞുങ്ങളെപ്പോലെ പറ്റിച്ചേർന്നിരുന്ന 
പ്രാണികളും പുഴുക്കളും അതുകേട്ട് സങ്കടപ്പെട്ട് 
കരയാൻ തുടങ്ങി.

അതിനിടയിൽ ഒരു മരംകൊത്തി വന്ന് അയാളോട് പറഞ്ഞു, ഈ മരത്തിന്റെ വിത്തുകളോ തൈകളോ 
ഇനി ഈ ഭൂമിയിൽ ബാക്കിയില്ല എന്ന്.
അതും കൂടി കേട്ടതോടെ തളർന്നുപോയ അയാൾ 
കണ്ണുകളടച്ച് ഒരേ നിൽപ്പ് തന്നെ നിന്നുപോയെന്നാണ് കുന്നിറങ്ങി വന്ന കാറ്റ് നാട്ടുകാരോട് പറഞ്ഞത്.
കുറെ വർഷങ്ങൾക്കു ശേഷം ഞങ്ങളുടെ നാട്ടിലെ 
എൽ പി സ്‌കൂളിലെ കുട്ടികളെ കുന്നു കാണിക്കാൻ 
കൊണ്ടു പോയ മാഷമ്മാര് പറഞ്ഞാണറിഞ്ഞത് അയാൾ ആ കുന്നിൻ മുകളിൽ ഒരു മരമായി 
നിൽക്കുന്നുണ്ടെന്ന്.

അപ്പോൾ അയാളുടെ കൊമ്പുകളിൽ 
കിളികൾ കൂടു കൂട്ടി മുട്ടയിടുന്നു.
അയാളുടെ തടിയിൽ പ്രാണികളും പുഴുക്കളും സന്തോഷത്തോടെ ജീവിച്ചുപോരുന്നു.
അയാളിൽ വിരിഞ്ഞിറങ്ങുന്ന പൂക്കൾ കുന്നുംപുറം മുഴുവൻ സുഗന്ധം കൊണ്ട് നിറയ്ക്കുന്നു.
അയാളുടെ വേരുകൾ, മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോവാതെ മണ്ണിനെ ചേർത്തു പുണരുന്നു.
ഇത് വായിച്ച് ആ വൻ മരത്തെ കാണാൻ 
ആരെങ്കിലും പോകുന്നുണ്ടെങ്കിൽ 
ഒരു കാര്യം ചോദിക്കണേ,
ഒറ്റയ്ക്കായിപ്പോയ ഈ ഭൂമിയിലെ മനുഷ്യർക്ക് ഇങ്ങനെ മരമായി മാറാൻ ഇനിയും കഴിയുമോ എന്ന്.

സജിത്ത് കുമാർ

More like this
Related

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത്...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം...

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ...