അടുത്തയിടെ ഒരു കൗമാരക്കാരനുമായി സംസാരിക്കാനിടയായി. അവൻ തന്റെ മാതാപിതാക്കളെക്കുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെയായിരുന്നു.’ അവർക്കൊന്നും അറിയില്ല. എപ്പോഴും ശോകമാ’.
മാതാപിതാക്കൾക്ക് ഒന്നും അറിയില്ലെന്ന് വിചാരിക്കുന്ന കൗമാരക്കാരുടെ എണ്ണം കൂടിവരികയാണ്. ഒരു പരിധിവരെ കൗമാരക്കാരെ അക്കാര്യത്തിൽ കുറ്റംപറയാനും കഴിയില്ല,. കാരണം മക്കൾക്കറിയാവുന്ന പലകാര്യങ്ങളെക്കുറിച്ചും ഇന്ന് മാതാപിതാക്കൾ അജ്ഞരാണ്. ടെക്നിക്കലായ പല കാര്യങ്ങൾ ചെയ്യാനും ഇന്ന് പല മാതാപിതാക്കൾക്കും മക്കളുടെ സഹായം അത്യാവശ്യമാണ്.
മക്കൾ കാണാനിഷ്ടപ്പെടുന്ന സിനിമകളോ സംഗീതമോ അവർ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഫുഡോ അവർ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന വാഹനമോ ഒന്നും മാതാപിതാക്കൾക്കറിയില്ല. ജെൻസി കളുടെ താല്പര്യങ്ങളും മാതാപിതാക്കളുടെ അഭിരുചികളും തമ്മിൽ പ്രകടമായ വ്യത്യാസം ഉള്ളതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ അവർക്കിടയിൽ സംഘർഷം ഉടലെടുക്കാം.
എന്നാൽ ഇത്തരം അറിവുകളാണോ മാതാപിതാക്കളുടെ അറിവിന്റെ മാനദണ്ഡം? ഒരിക്കലുമല്ല. അക്കാരണത്താൽ തന്നെ മാതാപിതാക്കൾക്ക് ഒന്നും അറിയില്ലെന്ന് മക്കൾ വിധിയെഴുതുന്നത് പൂർണ്ണമായും ശരിയല്ല. മാതാപിതാക്കൾ തെറ്റായതുകൊണ്ടല്ല തങ്ങളുടെ സ്വാതന്ത്ര്യത്തിനും സന്തോഷത്തിലും നൈമിഷികമായ സന്തോഷങ്ങൾക്കും മാതാപിതാക്കൾ തടസം നില്ക്കുന്നതുകൊണ്ടാണ് അവരെ അറിവില്ലാത്തവരായി ചിത്രീകരിക്കാൻ മക്കൾ ശ്രമിക്കുന്നില്ല. അവർ പറയുന്ന ചില കാര്യങ്ങൾ മക്കൾക്ക് ഇഷ്ടമാകുന്നില്ല എന്നതാണ് വാസ്തവം. മാതാപിതാക്കൾ തങ്ങളുടെ ഇത്രയും വർഷത്തെ അനുഭവജ്ഞാനത്തിൽ നിന്നും മറ്റുള്ളവരുടെ പാഠങ്ങളിൽ നിന്നും മനസ്സിലാക്കിയാണ് സംസാരിക്കുന്നത്. മക്കളുടെ നന്മയാണ് അവരുടെ ലക്ഷ്യം. മക്കൾക്ക് അറിഞ്ഞുകൊണ്ട് ദ്രോഹം വരുത്തിവയ്ക്കാൻ മാതാപിതാക്കൾ ശ്രമിക്കാറില്ല. ചിലപ്പോൾ അവരുടെ ഒരു തീരുമാനം മക്കളുടെ ജീവിതത്തെ സംബന്ധിച്ച് തെറ്റിപ്പോയിട്ടുണ്ടാവാം. എന്നാൽ അത് ബോധപൂർവം മാതാപിതാക്കൾവരുത്തിവച്ചതല്ല. അതുകൊണ്ട് മാതാപിതാക്കൾ പറയുന്നതിലെ ശരി കേൾക്കാൻ മക്കൾ മനസ്സുള്ളവരായിരിക്കണം. പ്രണയം, മൊബൈൽ ഉപയോഗം, വിനോദങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മാതാപിതാക്കൾ തങ്ങളുടെ ഹിതത്തിന് വിരുദ്ധമായി എന്തുപറഞ്ഞാലും മക്കൾ അസ്വസ്ഥരാകാറുണ്ട്. എന്നാൽ എന്തുകൊണ്ടാണ് മാതാപിതാക്കൾ ഇക്കാര്യത്തിൽ നിയന്ത്രണങ്ങൾ വയ്ക്കുന്നത് എന്നതിനെക്കുറിച്ചോ ചിലതൊക്കെ വേണ്ടെന്ന് പറയുന്നത് എന്നതിനെക്കുറിച്ചോ മനസ്സിലാക്കാൻ മക്കൾ തയ്യാറാകുന്നില്ല. മാതാപിതാക്കൾ നന്മയ്ക്കുവേണ്ടി വരയ്ക്കുന്ന അതിരുകൾ മറികടന്ന് സ്വന്തം ഇഷ്ടപ്രകാരം അപകടകരമായി മുന്നോട്ടു കുതിക്കുന്നവരൊക്കെ വലിയ വില കൊടുക്കേണ്ടിവരും.
