മറ്റൊരാളുടെ തോൽവിയിലാണ് നമ്മുടെ വിജയമെന്നതാണ് പരമ്പരാഗതമായി നാം പഠിച്ചുവച്ചിരിക്കുന്ന സൂത്രവാക്യം. എനിക്ക് വിജയിക്കണമെങ്കിൽ നീ തോറ്റിരിക്കണം. എനിക്ക് മുമ്പിലെത്തണമെങ്കിൽ നിന്നെ പിന്നിലാക്കിയേ തീരൂ. അതുകൊണ്ടാണ് മത്സരങ്ങൾ നടത്തി നാം വിജയികളെ കണ്ടെത്തുന്നതും പ്രഖ്യാപിക്കുന്നതും.
പണം, പ്രശസ്തി, സൗന്ദര്യം, ആരോഗ്യം, ജോലി.. വിജയിച്ചവരുടെ ലക്ഷണങ്ങളായി നാം കണ്ടെത്തുന്നവയാണ് ഇക്കാര്യങ്ങൾ. ഇവയെല്ലാം ജീവിതത്തിൽ ആവശ്യമാണ് എന്നതിൽ തർക്കമില്ല. എന്നാൽ ഇതെല്ലാം അവകാശപ്പെടുത്തിയ ആൾ വിജയിയാകണമെന്നില്ല.
നെഗറ്റീവായ അനുഭവത്തിലും സാഹചര്യത്തിലും ജീവിക്കുമ്പോഴും പോസിറ്റീവായ മനോഭാവവും സമീപനവും സ്വീകരിക്കാൻ കഴിയുന്ന ഒരാൾ യഥാർത്ഥവിജയിയാണ്.
മാനുഷികമായി ഏതൊരാളും മാനസികമായി തകർന്നുപോകുന്ന സാഹചര്യത്തിലും ശുഭാപ്തിവിശ്വാസത്തിന്റെ കിരണങ്ങൾ പ്രസരിപ്പിക്കാൻ കഴിയുന്നുണ്ടെങ്കിൽ അയാൾ വിജയിയാണ്. പലയിടത്തു വീണുപോയിട്ടും പലർ ചേർന്ന് ചവിട്ടിത്താഴ്ത്തിയിട്ടും ഉയിർത്തെണീല്ക്കാൻ കരുത്തുണ്ടെങ്കിൽ അയാൾ വിജയിയാണ്.
ഒരാൾക്ക് അവനവനിൽത്തന്നെ വിശ്വസിക്കാനും സ്വന്തം കഴിവിൽ മതിപ്പ് തോന്നാനും കഴിയുന്നുണ്ടെങ്കിൽ അയാൾ വിജയിയാണ്. നഷ്ടപ്പെട്ടുപോയതിനെക്കാൾ നേടാനുണ്ട് എന്ന് തിരിച്ചറിയുന്ന ആൾ വിജയിയാണ്. വിജയം എല്ലാവരുടെയും അവകാശമാണ്. പക്ഷേ എല്ലാവരെയും വിജയിയായി സമൂഹം കണക്കാക്കുന്നില്ലെന്നേയുളളൂ.
അവാർഡുകളും സർട്ടിഫിക്കറ്റുകളും ക്യാഷ് പ്രൈസുകളും മാത്രമൊന്നുമല്ല ജീവിതത്തിൽ വിജയിച്ചതിന്റെ ലക്ഷണങ്ങൾ. വിജയങ്ങൾ ആപേക്ഷികമാണ്.ഇവിടെയാണ് പ്രാഞ്ചിയേട്ടൻ സിനിമയിലെ പുണ്യാളന്റെ ചോദ്യം നമ്മുടെ ഓർമ്മയിലേക്ക് കടന്നുവരേണ്ടത്. ‘വിജയിച്ചവരെന്ന് കരുതിയവരൊക്കെ യഥാർത്ഥത്തിൽ വിജയികളായിരുന്നോ?’
